Thursday, June 17, 2010

ദൈവത്തെ പേടിക്കണ്ടാ

"ഇവിടെയും എന്റെ “യുക്തിയാണ്‌” (കുയുക്തി?) വിജയിക്കുന്നത്‌. ദൈവമുണ്ട്‌ എന്ന്‌ വിശ്വസിച്ചിട്ട്‌ ദൈവമില്ലാതായാൽ എനിക്ക്‌ ഒരു നഷ്ടവുമില്ല. ദൈവമില്ലായെന്ന്‌ വിശ്വാസിച്ചിട്ട് ഒരു പക്ഷെ ദൈവമുണ്ടായാൽ... തീക്കളിയ്‌ക്ക്‌ കാക്കരയില്ല."

കാക്കരയുടെ ഒരു കമന്റ് ആണ് സജിയുടെ ഒരു ലേഖനത്തിലും ഇതിനോട് സാമ്യമുള്ള ഒരു വാചകം കണ്ടിരുന്നു വിശ്വാസം തെറ്റായാല്‍ എന്നൊ മറ്റൊ പേരുള്ള ഒരു പോസ്റ്റില്‍.

ദൈവത്തെ പിടിച്ച് മനുഷ്യന്റെ എല്ലാ ദുര്‍ഗ്ഗുണങ്ങളും മനുഷ്യനുള്ളതിന്റെ ആയിരം ഇരട്ടി ഉള്ള ഒരു സാധനം ആക്കി, ഒരു ഭീകരനെ പോലെ മുകളില്‍ എവിടെയോ ഇരുത്തിയതുപോലെ തോന്നുന്നു.

പുനര്‍ജ്ജന്മം ഇല്ലെന്നു വിശ്വസിക്കുന്നവരില്‍ - ആകെ ഉള്ള ഒരേ ഒരു ജന്മം , അതും ദൈവം സ്വയം സൃഷ്ടിച്ചത് - അതില്‍ ചിലര്‍ സുഖമുള്ളവരും , ചിലര്‍ ദുഃഖമുള്ളവരും , ചിലര്‍ രോഗികളും, ചിലര്‍ ആരോഗ്യമുള്ളവരും, ചിലര്‍ കള്ളന്മാരും , ചിലര്‍ ദരിദ്രരും ഒക്കെ ആകുന്നു എങ്കില്‍

ആ സൃഷ്ടി ചെയ്ത ദൈവം അന്യായമാണ് കാണീച്ചത്. അദ്ദേഹം എല്ലാവരെയും ഒരേ പോലെ സൃഷ്ടിക്കേണ്ടിയിരുന്നില്ലെ? ഇങ്ങനെ പലരൂപത്തില്‍ സൃഷ്ടിക്കുവാന്‍ കാരണം?

അതും പോരാഞ്ഞിട്ട് തന്നെ പുകഴ്തി സ്തോത്രം ചൊല്ലുകയും വേണം എന്നാഗ്രഹിക്കുന്ന ഒരു ദൈവം ആണെങ്കില്‍ എന്റെ പൊന്നു ദൈവമെ എന്നെ വെറുതെ വിട്ടേരെ, ഞാന്‍ ഈ നാട്ടുകാരനല്ല.

പുനര്‍ജ്ജന്മം വിശ്വസിക്കുന്ന ഒരു ഹിന്ദു - ആദ്യം തന്നെ സൃഷ്ടിച്ചതു ദൈവമാണെന്നും തന്റെ കര്‍മ്മഫലമാണ് പലപല ജന്മങ്ങള്‍ പലപല തരത്തില്‍ ലഭിക്കുന്നതിനു കാരണം എന്നും പറഞ്ഞാല്‍ അതില്‍ യുക്തി ഉണ്ടെന്നു തോന്നാം. പക്ഷെ ആദ്യം തന്നെ സൃഷ്ടിച്ചു എന്നു പറയുന്നിടത്ത് വളരെ അധികം ക്ലിഷ്ടതകള്‍ കാണാം . അതിനെ പല രീതിയില്‍ വിശകലനം ചെയ്യുന്ന തത്വശാസ്ത്രങ്ങള്‍ ‘ദര്‍ശനങ്ങള്‍” എന്ന പേരില്‍ അറിയപ്പെടൂന്നു.

അവയെ കുറിച്ച് പിന്നീടെഴുതാം

ഇപ്പോള്‍ പ്രസിദ്ധമായ ഈ ഒരു വാചകം എഴുതി നിര്‍ത്തട്ടെ

“ GOD LOVES YOU BECAUSE OF WHAT GOD IS, NOT BECAUSE OF WHAT YOU DID OR DID NOT DO"

അതുകൊണ്ട് കാക്കരെ സ്വന്തം കര്‍മ്മത്തെ പേടിച്ചാല്‍ മതി ദൈവത്തെ പേടിക്കണ്ടാ

Wednesday, June 16, 2010

"ദൈവം ", "വിശ്വാസം"

"ദൈവം " "വിശ്വാസം" ഈ രണ്ടു വാക്കുകളും ബ്ലോഗില്‍ കളിക്കാന്‍ തുടങ്ങിയിട്ട്‌ കുറേ നാളായി.

ദൈവം എന്ന വാക്കു കൊണ്ട്‌ ആരൊക്കെ എന്തൊക്കെ ഉദ്ദേശിക്കുന്നു എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?

ശ്രീ ലത്തീഫിന്റെ ലേഖനങ്ങളും അഭിപ്രായങ്ങളും കുറെ ഏറെ വായിച്ച്‌ നോക്കിയപ്പോള്‍ എനിക്കു തോന്നുന്നത്‌ അദ്ദേഹം പറയുന്ന ദൈവം നമ്മില്‍ നിന്നൊക്കെ വ്യത്യസ്ഥനായി ഉന്നതങ്ങളില്‍ എവിടെയോ ഇരുന്ന് നാമൊക്കെ എന്താണു ചെയ്യുന്നത്‌ എന്നു വീക്ഷിക്കുന്നവനും അതിനുള്ള സമ്മാനമോ ശിക്ഷയോ എന്തായാലും അതു നമുക്കായി വിധിക്കുന്നവനും ആയ ഒരു പ്രതിഭാസം ആണെന്നാണ്‌

ഞാന്‍ മനസ്സിലാക്കിയത്‌ തെറ്റാണെങ്കില്‍ ശ്രി ലത്തീഫ്‌ വ്യക്തമാക്കും എന്നു പ്രതീക്ഷിക്കുന്നു.

ശ്രീമാന്‍ സജിയുടെ അഭിപ്രായവും ഇതേ പോലെ തന്നെ ആണെന്നാണ്‌ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വായിച്ചിട്ടു തോന്നിയത്‌. ഇതിലും തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലൊ.

ഇനി , അവര്‍ രണ്ടു പേരും വിചാരിച്ചത്‌ ഇങ്ങനെ ആണെങ്കിലും അല്ലെങ്കിലും , ശ്രീ ജബ്ബാര്‍ മാഷിനെ പോലെ ഉള്ളവര്‍ എതിര്‍ക്കുന്നത്‌ ഇത്തരം ഒരു സങ്കല്‍പ്പത്തെ ആണ്‌. ( അല്ലെങ്കില്‍ പറയണേ:)) ഇക്കൂട്ടര്‍ ഭയങ്കര മായി യുക്തി ഉപയോഗിക്കുന്നവരാണ്‌.

അതായത്‌ ദൈവം ഉണ്ട്‌ എന്നു പറഞ്ഞാല്‍ അതിന്‌ അങ്ങനെ പറയുന്നവര്‍ തെളിവു കൊടുക്കണം, ഇല്ലാത്ത പക്ഷം അതു --"ശാസ്ത്രീയമായി "--- തെറ്റായിപ്പോയി. എന്നാല്‍ ദൈവം ഇല്ല എന്ന് ഇവര്‍ പറയുന്നതിന്‌ തെളിവു വേണ്ട - അതു അതിഭയങ്കരമായ 'യുക്തി' ആണ്‌, അതാണ്‌ ഈ ശാസ്ത്രീയം ശാസ്ത്രീയം എന്നു പറയുന്നത്‌. അതിങ്ങനെ എങ്ങാനും ചോദിച്ചാല്‍ ഇവര്‍ക്കു ദേഷ്യവും വരും അതുകൊണ്ട്‌ സൂക്ഷിക്കണം


ഈ യുക്തിയുപയോഗിച്ച്‌ --
ഈ അണ്ഡകടാഹത്തില്‍ ഉള്ള ആറ്റങ്ങള്‍ വരെ കുരുമുളകു കച്ചവടക്കാരന്‍ കുരുമുളകു കൊടിയില്‍ നോക്കി മുളകു എണ്ണുന്നതുപോലെ എണ്ണി തിട്ടപ്പെടുത്തിയ ( വെറൂം ആറ്റങ്ങള്‍ മാത്രമല്ല, അതിലെ ഹൈഡ്രജന്‍ മാത്രം വേറെ വേറേ -- എന്താ മോശമാണോ?) ഇവര്‍ പറയുമ്പോള്‍ അതാണു ശരി എന്ന് ബാക്കി ഉള്ളവര്‍ക്കങ്ങു വിശ്വസിച്ചു കൂടേ? ഇവര്‍ പറയുന്നത്‌ വിശ്വസിച്ചാല്‍ അത്‌ അന്ധവിശ്വാസമല്ല അതാണു ശരിക്കുള്ള വിശ്വാസം (ദാ പിന്നെയും വിശ്വാസം )

ഇന്നു പറയുന്നതു മാറ്റി ഇവര്‍ നാളെ വേറെ ഒന്നു പറയുമ്പോള്‍ അതു വിശ്വസിച്ചു കൊള്ളണം അപ്പോള്‍ അതാണു യുക്തി മനസ്സിലായില്ലെ യുക്തിയുടെ കിടപ്പുവശം.


അനന്തമായ സ്ഥലത്ത്‌ അനന്തമായ കാലങ്ങളോളം നിലനില്‍ക്കുന്ന ഈ പ്രപഞ്ചത്തെ മുഴുവന്‍ കുരുമുളക്‌ എണ്ണുന്നതുപോലെ എണ്ണാന്‍ പരിമിതപ്രജ്ഞനായ മനുഷ്യന്‌ സാധ്യമല്ലെന്ന് അറിയാമായിരുന്ന നമ്മുടെ പൂര്‍വികര്‍ പ്രപഞ്ചസത്യത്തെ കുറിച്ചു നടത്തിയ പഠനങ്ങളുടെ ആകെ തുകയാണ്‌ ഹിന്ദുമതതത്വശാസ്ത്രം

മുസ്ലിങ്ങള്‍ക്കു ഖുറാനെ പോലെയൊ, കൃസ്ത്യാനികള്‍ക്കു ബൈബിളിനെ പോലെയൊ ഉപമിക്കാവുന്ന ഹൈന്ദവഗ്രന്ഥമായ ഭഗവത്‌ ഗീതയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട വാക്യം ഏതാണെന്നു ചോദിച്ചാല്‍
അത്‌ ഇതാണ്‌

"വിമൃശ്യൈതദശേഷേണ
യഥേച്ഛസി തഥാ കുരു"

ഗീത ഉപദേശിച്ച ശേഷം ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോടു പറയുന്നു

" ഞാന്‍ ഇപ്പറഞ്ഞതെല്ലാം - ഒട്ടും വിടാതെ - അശേഷമാകും വണ്ണം - വിമര്‍ശന ബുദ്ധിയോടു കൂടി പഠിച്ച ശേഷം - അതായത്‌ യാതൊരു സംശയവും ബാക്കി വരാത്തവണ്ണം പഠിച്ച ശേഷം - നിനക്കു യാതൊന്നു ശരി എന്നു തോന്നുന്നുവോ അപ്രകാരം ചെയ്യുക "

അവനവന്റെ യുക്തി വേണ്ടും വണ്ണം ഉപയോഗിച്ചു അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം - അതാണു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലപ്പെട്ടത്‌.

ഈ വാചകം പറയുമ്പോള്‍ ഒന്നു കൂടുതല്‍ ശ്രദ്ധിക്കേണ്ടത്‌ ഇതാണ്‌-

അവനവന്‌ ഇഷ്ടമുള്ളതു പോലെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നത്‌ എല്ലാ വിശദമായി പഠിച്ചു കഴിഞ്ഞവര്‍ക്കാണ്‌ അല്ലാതെ എന്തിന്റെ എങ്കിലും മുക്കും മൂലയും മാത്രം അറിഞ്ഞവര്‍ക്കല്ല

സ്വന്തം യുക്തിക്കു നിരക്കുന്നതല്ല എന്നു തോന്നുന്നതിനെ ഒഴിവാക്കാനുള്ള സ്വാതന്ത്ര്യം എവിടെ നിരസിക്കപ്പെടുന്നുവോ ആ ജീവിതം നരകതുല്യം തന്നെ

Thursday, June 10, 2010

വയര്‍ നിറയ്ക്കല്‍

അടുത്തിടെ പണ്ടത്തെ ഒരു വലിയ ‘ആള്‍ദൈവ‘ ത്തെ കുറിച്ചുള്ള ചിലവാര്‍ത്തകള്‍ അറിഞ്ഞു. ഇതിപ്പോള്‍ എഴുതാന്‍ കാരണം പാര്‍ത്ഥന്റെ ഈ പോസ്റ്റിലെ

നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നത് എന്ത് എന്ന ചോദ്യത്തിന്, യേശുവിന്റെ മറുപടി : “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല”.

ഈ വാചകം ആണ്.

കോണ്‍ഗ്രസിന്റെ ഇന്ദിരാഗാന്ധിപ്രതാപകാലത്ത്‌ അവരുടെ ഒക്കെ തണലില്‍ സ്വന്തം അടിത്തറ കെട്ടി ഉയര്‍ത്തിയ (?)
ഒരു വ്യക്തി. പ്രമുഖരായ വ്യവസായികളുടെ എല്ലാം ആദരണീയ വ്യക്തി.

അവരുടെ ചെലവില്‍, അസ്വരുടെ വ്യവസായസ്ഥാപനങ്ങളിലെ അതിഥിസല്‍ക്കാര മന്ദിരങ്ങളില്‍ മാറിമാറി താമസിച്ച്‌ തനിക്കു വേണ്ടുന്നതൊക്കെ അനുഭവിച്ചിരുന്ന ഒരു വ്യക്തി.

പക്ഷെ ശനി കണ്ടകനായതിനാലൊ, എന്തൊ വിദേശകമ്പനികള്‍ ഭാരതത്തിലുള്ള ചില കമ്പനികള്‍ വാങ്ങികൂട്ടിയ കൂട്ടത്തില്‍, ഇദ്ദേഹത്തിനെ ആരാധിച്ചിരുന്ന ഒരെണ്ണവും അവയില്‍ പെട്ടുപോയി.

പതിവു പോലെ അദ്ദേഹം ഒരുനാള്‍ വിരുന്നിനെത്തി.

അതിഥി മന്ദിരത്തില്‍ താമസിക്കണം എങ്കില്‍ എന്റെ ബോസിന്റെ അനുവാദം വേണം.

കാലാകാലങ്ങളായി നടന്നു വന്നിരുന്ന ഒരു ആചാരം ഒറ്റയടിയ്ക്കു നിര്‍ത്തുന്നത് ബുദ്ധിമുട്ടാണെന്നു തന്റെ ജോലിയില്‍ കഴിവുതെളിയിച്ച ന്റെ ബോസിനു നന്നായറിയാം. അതും വടക്കെ ഇന്ത്യയിലെ ഭ്രാന്തന്മാരായ മതമേധാവികള്‍ക്കിടയില്‍.

അദ്ദേഹം അയാള്‍ക്കു താമസത്തിനനുവാദം കൊടുത്തു. കുറച്ചു ദിവങ്ങള്‍ കഴിഞ്ഞിട്ടും പോകാനുള്ള പരിപാടി ഒന്നും കാണാഞ്ഞതിനാല്‍ ഇതയാളുടെ അവസാനത്തെ വിരുന്നാക്കണം എന്നു തീരുമാനിച്ച് എന്റെ ബോസ് യാളുമായി നാലുമണിക്കൂര്‍ നീണ്ട ഒരു കൂടിക്കാഴ്ച്ച നടത്തി.

ഏതായാലും അതിനു ശേഷം അയാള്‍ വന്നിട്ടില്ല.

പക്ഷെ ആ കൂടിക്കാഴ്ച്ചയ്ക്കിടയില്‍ ഉണ്ടായ ചില സംസാരങ്ങള്‍ ശ്രദ്ധയര്‍ഹിക്കുന്നു.

ബോസിന്റെ ഒരു ചോദ്യം

“ അങ്ങ് ഇത്രയും വലിയ ശക്തിയും സിദ്ധിയും ഉള്ള ആളായിട്ടും എന്തുകൊണ്ട് ഇന്ദിരാഗാന്ധി, കമലാപതി ത്രിപാഠി ( അയാളുടെ മരുമകള്‍ “ബഹു” എന്നറിയപ്പെട്ടിരുന്നതാണത്രെ- അവരുടെ അനുഗ്രഹം കൊണ്ടാണ്‍് ഇയ്യാള്‍ ഇന്ദിരാഗാന്ധിയുടെ അടൂത്ത് എത്തിപ്പെട്ടത് പോലും. ബഹുവിന്‍ ഇഷ്ടം ആണെങ്കില്‍ സ്വര്‍ഗ്ഗം , അല്ലെങ്കില്‍ നരകം അതായിരുന്നു അത്രെ അന്നത്തെ കാലം) എന്നിവരെ പോലെയുള്ള രാഷ്റ്റ്രീയക്കാരുടെയും , സിംഘാണിയ യെ പോലെ ഉള്ള വ്യവസായികളെയും വിട്ട് പാവങ്ങളെ സേവിക്കാത്തത് ?”

അയാളുടെ ഉത്തരം “ അവനവന്റെ വയറു നിറയ്ക്കാന്‍ പ്രാപ്തിയില്ലാത്ത അവരെ ഒക്കെ സേവിച്ചാല്‍ അവര്‍ എങ്ങനെ എന്റെ വയര്‍ നിറയ്കും?

എഴുതുവാന്‍ ഒരുപാടുണ്ട്. പക്ഷെ ഈ ഒരു വാചകം കഥയുടെ സാരാംശമായി തോന്നിയതുകൊണ്ട് ഇവിടെ നിര്‍ത്തി

ബൈ ബൈ