Thursday, November 20, 2008

യോ യഥാ മാം പ്രപദ്യന്തേ

യോ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം

ഭഗവത്‌ ഗീതയില്‍ നാലാം അദ്ധ്യായത്തിലെ പതിനൊന്നാം ശ്ലോകത്തിന്റെ ആദ്യ പകുതി.

ഏതൊരുത്തര്‍ ഏതു വിധത്തില്‍ എന്നെ ആശ്രയിക്കുന്നുവോ ഞാന്‍ അവരെ അപ്രകാരം തന്നെ അനുഗ്രഹിക്കുന്നു. എന്നര്‍ത്ഥം

ചെറുപ്പത്തില്‍ അച്ഛനുമമ്മയും എന്നെ ഇടയ്ക്കിടയ്ക്ക്‌ ഓര്‍മ്മപ്പെടുത്തിയിരുന്ന ഒരു കാര്യമുണ്ട്‌- "വായില്‍ നാക്കു തന്നിരിക്കുന്നത്‌ നല്ല കാര്യം പറയാനാണ്‌" പിന്നൊന്ന്‌ " നാക്കില്‍ എപ്പൊഴാ ഗുളികന്‍ കയറിയിരിക്കുന്നത്‌ എന്നറിയില്ല അതുകൊണ്ട്‌ സൂക്ഷിച്ചു വേണം വര്‍ത്തമാനം പറയാന്‍" എന്ന്‌.

അന്ധവിശ്വാസത്തിന്റെ കാതല്‍ അല്ലേ - നാക്കില്‍ അല്ലേ ഗുളികന്‍ കയറിരിക്കുന്നത്‌. എന്തോന്ന്‌ ഗുളികന്‍?

പ്രിയപ്പെട്ടവരേ ഇതാണ്‌ നിങ്ങളുടെ മനസ്സില്‍ തോന്നിയത്‌ എങ്കില്‍ തുടര്‍ന്നു വായിക്കല്ലേ. ഇതു നിങ്ങള്‍ക്കുള്ളതല്ല.

ഞാന്‍ ഇതോര്‍ക്കുവാന്‍ കാര്യം എന്റെ ജീവിതത്തില്‍ കണ്ട രണ്ടു കാര്യങ്ങള്‍ ആണ്‌.

ഒന്ന്‌ എന്റെ അയല്‍ വാസിയായ ഒരു സുഹൃത്ത്‌.എന്നെക്കാള്‍ മൂന്നുനാലു വര്‍ഷം പ്രായക്കൂടുതല്‍ ഉള്ള വ്യക്തി.

അദ്ദേഹം ചെറുപ്പത്തില്‍ വളരെ ഉറക്കെ പാടൂമായിരുന്ന ഒരു വരിയാണ്‌ ഒരു പാരഡി - ദേവീ ശ്രീദേവീ എന്ന ഗാനത്തിന്റെ വികൃതരൂപം . ശ്രീദേവി എന്നതിനു പകരം മൂധേവീ എന്ന വാക്കു ചേര്‍ത്ത്‌ അദ്ദേഹം ആലപിക്കുന്നതു കേട്ട്‌ എനിക്കു വളരെ വിഷമം തോന്നിയിരുന്നു അന്നൊക്കെ.

പക്ഷെ പിന്നീടുള്ള ജീവിതത്തില്‍ അദ്ദേഹത്തെ മൂധേവി കനിഞ്ഞനുഗ്രഹിക്കുന്നതു കണ്ടപ്പോള്‍ എന്റെ അമ്മയുടെയും അച്ഛന്റെയും വാക്കുകള്‍ വെറുതേ ഓര്‍ത്തുപോകുന്നു.

മറ്റൊരനുഭവം എന്റെ ജൂനിയറായി പ്രി ഡിഗ്രിയ്ക്കു പഠിച്ചിരുന്ന ഒരു സുഹൃത്ത്‌.
കോളെജിലെ ഏറ്റവും പ്രസിദ്ധഗായകന്‍. ഒരു മുറിയില്‍ ഇരുന്ന്‌ അദ്ദേഹം പാടുന്നത്‌ വെളിയില്‍ നിന്നു കേട്ടാല്‍, യേശുദാസല്ല പാടുന്നത്‌ എന്നു പറയുവാന്‍ സാധിക്കുകയില്ല അത്ര മനോഹരമായ ശബ്ദവും പാട്ടും.
അദ്ദേഹത്തിനും ഉണ്ടായിരുന്നു ഇതുപോലെ ഒരു വൈകല്യം " സ്വാമി അയ്യപ്പനെ കുറിച്ചുള്ള ഒരു ഗാനം പാടുമ്പോള്‍ "എന്നില്‍ കാരുണ്യാമൃത തീര്‍ത്ഥം ചൊരിയണം " എന്നതില്‍ തീര്‍ത്ഥത്തിനു പകരം അറയ്ക്കുന്ന ഒരു പദപ്രയോഗം.

കുറച്ചു നാള്‍ കഴിഞ്ഞു ഒരിക്കല്‍ അദ്ദേഹത്തിനെ കണ്ടപ്പോള്‍ വിശേഷങ്ങള്‍ ചോദിച്ചു. ന്യായമായും സിനിമയില്‍ പാടുവാന്‍ എല്ലാം കൊണ്ടും യോഗ്യതയുള്ളവന്‍.

അദ്ദേഹത്തിന്റെ അനുഭവം കേള്‍ക്കൂ. അദ്ദേഹം അന്നു ബറോഡയില്‍ താമസം. ഒരു സിനിമയില്‍ പാട്ടു പാടൂവാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചു. ആദ്യത്തെ പാട്ടായതിനാല്‍ അതിന്റെ ചെലവ്‌ അദ്ദേഹം വഹിക്കണം പോലും. അന്ന്‌ അയ്യായിരം രൂപ വേണ്ടിയിരുന്നു. അത്‌ സ്വരൂപിക്കുവാന്‍ എത്ര ശ്രമിച്ചിട്ടും നടന്നില്ല. അപ്പോള്‍ ദിവസം നീട്ടിക്കിട്ടുവാന്‍ മദ്രാസിലേക്ക്‌ കമ്പിയടിച്ചു. പക്ഷെ കഷ്ടകാലം നോക്കണെ, ടെലിഗ്രാം ചെയ്തിട്ട്‌ തിരികെ എത്തി അടുത്ത ദിവസം പൈസ റെഡി. പെട്ടെന്നു തന്നെ വീണ്ടും കമ്പിയടിച്ചിട്ട്‌ യാത്ര പുറപ്പെട്ടു.

പക്ഷെ മദ്രാസിലെത്തിയപ്പോള്‍ ആ പാട്ട്‌ ശ്രീ ജയചന്ദ്രന്‍ റെകോര്‍ഡ്‌ ചെയ്തിരിക്കുന്നു.

പിന്നീട്‌ ഇന്നുവരെയും അദ്ദേഹത്തിന്‌ അവസരം ലഭിച്ചിട്ടും ഇല്ല.

അയ്യപ്പന്‍ അദ്ദേഹത്തെ ശിക്ഷിക്കും എന്നു വ്യാഖ്യാനിക്കുവാന്‍ സാധിക്കില്ല,

പക്ഷെ അവനവന്റെ നാക്കു കൊണ്ട്‌ പറയുന്നതിനൊക്കെ ഇതുപോലെ അനിര്‍വചനീയമായ എന്തോ ദൂരവ്യാപകഫലങ്ങള്‍ ഉണ്ടാകുമോ?

ഏതായാലും നമുക്കൊരു കാര്യം ശ്രദ്ധിക്കാം. കഴിയുന്നതും നല്ലതു പറയുവാന്‍ ശ്രമിക്കാം. നാക്കില്‍ ദുഷിച്ച വര്‍ത്തമാനം വന്നാല്‍ അത്‌ പുറമെ വരാതിരിക്കുവാന്‍ ശ്രമിക്കാം.

അല്ലെങ്കില്‍ ഇതു തന്നെ ആയിരികുമോ ഭഗവാന്‍ ഗീതയില്‍ പറഞ്ഞത്‌? - താം തഥൈവ ഭജാമ്യഹം എന്ന്‌?

6 comments:

  1. ചെറുപ്പത്തില്‍ അച്ഛനുമമ്മയും എന്നെ ഇടയ്ക്കിടയ്ക്ക്‌ ഓര്‍മ്മപ്പെടുത്തിയിരുന്ന ഒരു കാര്യമുണ്ട്‌- "വായില്‍ നാക്കു തന്നിരിക്കുന്നത്‌ നല്ല കാര്യം പറയാനാണ്‌" പിന്നൊന്ന്‌ " നാക്കില്‍ എപ്പൊഴാ ഗുളികന്‍ കയറിയിരിക്കുന്നത്‌ എന്നറിയില്ല അതുകൊണ്ട്‌ സൂക്ഷിച്ചു വേണം വര്‍ത്തമാനം പറയാന്‍" എന്ന്‌.

    അന്ധവിശ്വാസത്തിന്റെ കാതല്‍ അല്ലേ - നാക്കില്‍ അല്ലേ ഗുളികന്‍ കയറിരിക്കുന്നത്‌. എന്തോന്ന്‌ ഗുളികന്‍?

    പ്രിയപ്പെട്ടവരേ ഇതാണ്‌ നിങ്ങളുടെ മനസ്സില്‍ തോന്നിയത്‌ എങ്കില്‍ തുടര്‍ന്നു വായിക്കല്ലേ. ഇതു നിങ്ങള്‍ക്കുള്ളതല്ല.

    ReplyDelete
  2. ഗുളികനെക്കുറിച്ച് ഈയുള്ളവന് അറിയില്ല. എന്നാലും ഒരു കാര്യത്തില്‍ വിശ്വാസമുണ്ട്, ചിന്തിച്ചു അനുഭവിച്ചു ഉറപ്പുമുണ്ട്:

    അവനവന്‍റെ മനസ്സില്‍ നാം ഈ ലോകത്തെ / പ്രപഞ്ചത്തെ എങ്ങനെ കാണുന്നുവോ (സങ്കല്‍പ്പിക്കുന്നുവോ) അതുപോലെ ആയിരിക്കും ഈ പ്രപഞ്ചം അവന് കാലക്രമത്തില്‍ അനുഭവപ്പെടുക. തത്ത്വചിന്തകര്‍ 'മായ' എന്ന് പറയുന്ന ഈ ലോകം മനസ്സിന്‍റെ സൃഷ്ടിയാണ് എന്നുപറയുന്നത് ഈ അര്‍ത്ഥത്തിലാകാം. ചിത്തശുദ്ധി (സത്തായ ചിത്തം) വരുമ്പോള്‍ മനസ്ഥിരത ഉണ്ടാവുന്നു എന്നും അത് ക്രമേണ ആനന്ദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു എന്ന് ഈയുള്ളവന്‍ വിശ്വസിക്കുന്നു. മറിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതുപോലെയുള്ള ഒരു ലോകം കിട്ടുന്നു. 'സ്വയം കൃതനാര്‍ത്ഥം' എന്ന് പറയുന്നതുപോലെ.

    ഇതു വീണ്ടും ഓര്‍മിപ്പിച്ചതിനു നന്ദി ശ്രീ പണിക്കര്‍.

    ReplyDelete
  3. പണിക്കർ മാഷെ,
    നമ്മൾ എന്ത് ലഭിക്കണം എന്ന് വിചാരിച്ച് പ്രവർത്തിക്കുന്നുവോ അത് ലഭിക്കുന്നു. അതുപോലെ എന്തായിത്തീരണം എന്ന് ധ്യാനിച്ച് പ്രാർത്ഥിക്കുന്നുവോ അതായിത്തീരുന്നു. എല്ലാം ആനന്ദലബ്ധിക്കുവേണ്ടിത്തന്നെ. അത് ഭ.ഗീ. 7:23 ശ്ലോകം വളരെ വ്യക്തമായി അക്കാര്യം പറയുന്നുണ്ട്.
    പക്ഷെ അവസാനം???
    “അന്തവത് ഭവതി”.

    ReplyDelete
  4. നമുക്കുള്ളതല്ല എന്നു പറഞ്ഞസ്ഥിതിക്ക് വായിക്കുന്നില്ല.കമന്റിയിട്ടു പോകാം ന്ന് വെച്ചു:)

    ReplyDelete
  5. നിദ്രാവത്വം എന്ന വരം വാങ്ങിയ കുംഭകർണ്ണനെ ഓർമ്മവരുന്നു. അതും നാക്കിലെ ഗുളികൻ ആണല്ലൊ.

    ReplyDelete
  6. ചാണക്യന്‍ എഴുതിയ ഒരു ശ്ലോകമുണ്ട്‌
    "ഈശ്വരന്‍ കല്ലിലും മണ്ണിലും തടിയിലും ഒന്നുമല്ല ഇരിക്കുന്നത്‌ പിന്നെയോ അവനവന്റെ ശ്രദ്ധയിലാണ്‌. ശ്രദ്ധയും സങ്കല്‍പവും കൂടിയായാലേ പ്രവൃത്തികള്‍ , പ്രാര്‍ത്ഥനകള്‍ ഫലിക്കൂ എന്‌.

    "ന ദേവൊ വിദ്യതേ കാഷ്ഠേ ന പാഷാണെ ന മൃണ്മയേ
    ഭാവേ ഹി വിദ്യതേ ദേവൊ തസ്മാത്‌ ഭാവോ ഹി കാരണം

    കാഷ്ഠപാഷാണധാതൂനാം കൃത്വാ ഭാവേന സേവനം ശ്രദ്ധയാ ച തഥാ സിദ്ധി--"

    ശ്രദ്ധയും ഭാവനയും എന്തിലാണ്‌ വേണ്ടത്‌?

    താല്‍ക്കാലികങ്ങളായ ഇന്ദ്രിയവിഷയാത്മകമായ സുഖങ്ങളിലാണ്‌ മിക്കപ്പോഴും - അതിനുള്ള ഉത്തരവും ഭഗവത്‌ ഗീത പറയുന്നുണ്ട്‌

    പാര്‍ത്ഥന്‍ ജി പറഞ്ഞ ശ്ലോകം
    "അന്തവത്തു ഫലം തേഷാം തല്‍ ഭവത്യല്‍പമേധസാം
    ദേവാന്‍ ദേവയജോ യാതി മത്ഭക്താ യാതി മാമപി"

    ReplyDelete