Thursday, July 31, 2008

വ്യാധഗീത അഥവാ ഉത്തരഗീത

"സ്വധര്‍മ്മേ നിധനം ശ്രേയഃ"

ഭഗവത്‌ ഗീതയിലെ ഒരു വരിയാണ്‌.

ശ്രേയസ്‌ എന്നാല്‍ ഐശ്വര്യം, ഐശ്വര്യം എന്നത്‌ ഈശ്വരനെ സംബന്ധിക്കുന്നത്‌ - അതായത്‌ മോക്ഷപ്രാപ്തി എന്നു ചുരുക്കത്തില്‍ പറയാം-.

സ്വധര്‍മ്മം അനുഷ്ഠിക്കുന്നതിനിടയില്‍ മരിച്ചു പോയാല്‍ മോക്ഷം കിട്ടും എന്ന്‌. അതിനു വേണ്ടി വേറെ
തപസ്‌ ഒന്നും ചെയ്യേണ്ട കാര്യമില്ലെന്ന്‌, പൂജയൊന്നും ചെയ്യേണ്ടെന്ന്‌, അമ്പലത്തില്‍ പോകേണ്ട ആവശ്യമില്ലെന്ന്‌, ജാതകം നോക്കേണ്ടെന്ന്‌,നാമം ജപിക്കേണ്ടെന്ന്‌. തന്റെ ധര്‍മ്മം എന്താണോ അതു ശരിയായിചെയ്താല്‍ മാത്രം മതി എന്ന്‌.

(ഗീതയില്‍ പറഞ്ഞതായതു കൊണ്ട്‌ വിശ്വസിക്കാത്തവര്‍ വഴക്കിനു വരണ്ടാ - അവര്‍ക്ക്‌ വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം തന്നിരിക്കുന്നു)

പറയുന്നതാരാ കൃഷ്ണന്‍. കള്ളന്‍ അവിടം കൊണ്ട്‌ നിര്‍ത്തിയില്ല.
പിന്നീടൊരിക്കല്‍ അര്‍ജ്ജുനന്‌ കൃഷ്ണനോടൊത്തിരിക്കുമ്പോള്‍, ഭഗവത്‌ ഗീത ഒന്നു കൂടി കേള്‍ക്കണം എന്ന്‌ ഒരാഗ്രഹം. ചോദിച്ചു "ഹെയ്‌ ആ ഗീത ഒന്നു കൂടി പറയുമോ? കേള്‍ക്കാനൊരാശ."

കൃഷ്ണനാരാ മോന്‍ - " അയ്യോ ഞാന്‍ അതു മറന്നു പോയല്ലൊ"

എന്നാല്‍ അര്‍ജ്ജുനന്‍ വിടാന്‍ ഭാവമില്ല. വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ കൃഷ്ണന്‍ പറഞ്ഞു "അതു ഞാന്‍ മറന്നു പോയി, പകരം വേറോരു ഗീത ഉപദേശിക്കാം"

അങ്ങനെ ഉപദേശിച്ചതാണത്രെ വ്യാധഗീത അഥവാ ഉത്തരഗീത.

അതൊരു കഥയാണ്‌.

ഒരിടത്ത്‌ ഒരു ബ്രാഹ്മണനുണ്ടായിരുന്നു. അയാള്‍ വിദ്യാഭ്യാസം ഒക്കെ കഴുഞ്ഞ്‌ കാട്ടില്‍ പോയി തപസ്സു തുടങ്ങി. ആഹാരം കഴിക്കേണ്ടതിനുവേണ്ടി ഭിക്ഷയെടുക്കുവാന്‍ മാത്രം നാട്ടില്‍ വരും മടങ്ങി പോയി തപസ്സു തുടരും

തപസ്സ്‌ വളരെ ശക്തമായി തുടര്‍ന്നു. കുറെകാലം കഴിഞ്ഞ്‌ ഒരു ദിവസം തപസ്സിനിടയില്‍ അദ്ദേഹം ഇരുന്ന വൃക്ഷത്തില്‍ ഇരുന്ന ഒരു കിളി അദ്ദേഹത്തിന്റെ തലയിലേക്ക്‌ കാഷ്ടിച്ചു.

ബ്രാഹ്മണന്‌ വളരെ ദ്വേഷ്യം തോന്നി. മുകളില്‍ കിളിയുടെ നേര്‍ക്ക്‌ കോപത്തോടെ നോക്കി.
ദാ കിടക്കുന്നു. കിളി വെന്തു താഴെ.

ബ്രാഹ്മണന്‌ ഒരു കാര്യം മനസ്സിലായി താന്‍ ഇപ്പോള്‍ ചില്ലറക്കാരനൊന്നും അല്ല. തപശ്ശക്തി വളര്‍ന്നു തുടങ്ങിയിരിക്കുന്നു.

ഭിക്ഷയ്ക്കായി നാട്ടിലെത്തി.

ഒരു ഗൃഹത്തിനു മുമ്പില്‍ എത്തി " ഭിക്ഷാം ദേഹി" പറഞ്ഞു

അകത്തു നിന്നും ഒരു സ്ത്രീശബ്ദം കേട്ടു " അല്‍പനേരം നില്‍ക്കൂ, ഞാന്‍ ഇവിടെ ഭര്‍ത്താവിനും കുട്ടികള്‍ക്കും ആഹാരം ഉണ്ടാക്കുകയാണ്‌. ഉടന്‍ വരാം"

ഹും അമ്പട ഞാനേ എന്നോടോ കളി ബ്രാഹ്മനന്‌ സഹിക്കുമോ? അദ്ദേഹം ഒന്നു വിരട്ടി " ഞാന്‍ ആരാണെന്നറിഞ്ഞിട്ടാണോ ഇപ്പറയുന്നത്‌?"

പക്ഷെ അകത്തു നിന്നും വന്ന ശബ്ദത്തില്‍ കീട്ടത്‌ ഇങ്ങനെ ആയിരുന്നു." ശെടാ എങ്ങാണ്ടൊരു മരത്തിലിരുന്ന കിളിയെ ച്ട്ടു എന്നും പറഞ്ഞ്‌ ഇവിടെ കളിക്കല്ലേ. ഭിക്ഷ വേണമെങ്കില്‍ അല്‍പനേരം നില്‍ക്ക്‌ അല്ലെങ്കില്‍ എന്താന്നു വച്ചാല്‍ അങ്ങ്‌ കാണിക്ക്‌"

ബ്രാഹ്മണന്‌ ഒരുചിന്താക്കുഴപ്പം ഞാന്‍ ഇപ്പോള്‍ കാട്ടില്‍ നിന്നെത്തിയതല്ലെ ഉള്ളു . വേറെ ആരും ആ സംഭവം ഒട്ടറിഞ്ഞതുമില്ല. പിന്നെ ഈ സ്ത്രീ ഇങ്ങനെപറയുവാന്‍ കാര്യം ഏതായാലും നില്‍ക്കുക തന്നെ അല്ലാതെ ഗത്യന്തരമില്ലല്ലൊ. അവിടെ ന്ന്നു.

അകത്തെ ജോലി എല്ലാം കഴിഞ്ഞ്‌ സ്ത്രീ ഭിക്ഷയുമായി എത്തി.

ബ്രാഹ്മണന്‍ ചോദിച്ചു " അല്ല നിങ്ങള്‍ എങ്ങനെ ആണ്‌ ആ കിളിയെ ഞാന്‍ കോപാഗ്നിയില്‍ ദഹിപ്പിച്ച വിവരം അറിഞ്ഞത്‌?"

സ്ത്രീ- " എനിക്കു വേറേ ജോലിയുണ്ട്‌ അതുകൊണ്ട്‌ പറഞ്ഞു നില്‍ക്കാന്‍ നേരമില്ല . നിങ്ങള്‍ക്കറിയണം എന്നു നിര്‍ബന്ധമാണെങ്കില്‍ ആ ഇറച്ചിവെട്ടുകാരനോടൂ പോയി ചോദിക്ക്‌" കുറച്ചു ദൂരത്തുള്ള ഒരു ഇറച്ചിവെട്ടുകാരനെ കുറിച്ച്‌ ആ സ്ത്രീ പറഞ്ഞിട്ട്‌ അകത്തേക്കു പോയി.

തന്റെ തപശ്ശക്തിയെ കുറിച്ച്‌ ഇവര്‍ അറിഞ്ഞു, എന്നാല്‍ അവര്‍ക്കെങ്ങനെ ഈ അറിവു കിട്ടി എന്നു പോലും തനിക്കറിയില്ല . ബ്രാഹ്മണന്‌ താന്‍ അല്‍പം ചെറുതായോ എന്നൊരു സംശയം ഹേയ്‌ അങ്ങനെ ആവില്ല ആ ഇറച്ചിവെട്ടുകാരന്‍ കണ്ടുകാണും, അവന്‍ വന്നു പറഞ്ഞു കൊടുത്തതായിരിക്കും ഏതായാലും ഒന്നന്വേഷിച്ചുകളയാം
നടന്നു വളരെ വളരെ ദൂരം പോയി പോയി ഇറച്ചിവെട്ടുകാരന്റെ അടുത്തെത്തി.
അവന്റെ മുമ്പില്‍ ഇറച്ചി വാങ്ങുവാന്‍ വന്ന ഒരു ജനക്കൂട്ടം തന്നെയുണ്ട്‌ - , എന്നാലും ബ്രാഹ്മണനെ കണ്ട ഉടന്‍ അവന്‍ പറഞ്ഞു " ഹോ, ആ സ്ത്രീ പറഞ്ഞയച്ചതാണല്ലേ അല്‍പം നില്‍ക്കൂ, ഇവര്‍ക്ക്‌ ഈ ഇറച്ചിയൊക്കെ ഒന്നു കൊടുത്തു കയ്യൊഴിഞ്ഞോട്ടെ. അപ്പോള്‍ പറയാം"

ബ്രാഹ്മണന്റെ ചമ്മലിന്‌ ഒരു മുഴം നീളം കൂടി. ശെടാ ഞാന്‍ നേരെ അവിടെ നിന്നും വരികയാണ്‌ ആ വിവരം ഇവന്‍ എങ്ങനെ അറിഞ്ഞു?

ഭഗവാന്‍ അര്‍ജ്ജുനനോട്‌ തുടര്‍ന്നു പറഞ്ഞു അത്രയേ ഉള്ളു. അവനവന്റെ ധര്‍മ്മം ശരിയായി നിര്‍വഹിച്ചു കൊണ്ടിരിക്കുന്നവന്‍ ജ്ഞാനിയാകും. അവനെ ഇപ്പറഞ്ഞ ഉമ്മാക്കിയൊന്നും കാട്ടി വിരട്ടുവാന്‍ സാധിക്കുകയില്ല. അവന്‍ എല്ലാം അറിയുന്നു. അവന്‌ ശാപം ഏല്‍ക്കുന്നില്ല. അവന്‍ സര്‍വജ്ഞനാകുന്നു. അവന്‌ മോക്ഷം ലബ്ധമായിരിക്കുന്നു. അവനെ കര്‍മ്മഫലം ബന്ധിക്കുന്നില്ല

Saturday, July 26, 2008

മതം മനുഷ്യന്‌ വേണം / വേണ്ടാ

ഇന്നു നാം കാണുന്ന ഭ്രാന്തിനെ ആണ്‌ 'മതം' എന്നു വിളിക്കുനത്‌ എങ്കില്‍ ഈ ചോദ്യത്തിന്‌ ഉത്തരം എന്തായിരിക്കണം എന്നതില്‍ രണ്ടു പക്ഷമുണ്ടാവില്ല.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ 'മതം' എന്നാല്‍ എന്താണ്‌ അത്‌ ആവശ്യമുള്ള വസ്തുവാണോ എന്നു ചോദിച്ചാല്‍ അതിനെ കുറിച്ച്‌ അല്‍പം വിശദീകരിക്കേണ്ടി വരും.

ഈ ലോകത്തില്‍ പക്ഷികളുണ്ട്‌ , മൃഗങ്ങളുണ്ട്‌, അവയൊക്കെ ജീവിക്കുന്നില്ലേ? അവയ്ക്കൊക്കെ മതം ഉണ്ടൊ അമ്പലമുണ്ടോ പള്ളിയുണ്ടോ? അതുപോലെ നമുക്കും അങ്ങു ജീവിച്ചുകൂടേ എന്നാണെങ്കില്‍ എന്റെ ഉത്തരം അല്‍പം വ്യത്യസ്ഥമായിരിക്കും.

ഞാന്‍ പഠിച്ചത്‌ ഹൈന്ദവതത്വശാസ്ത്രമാണ്‌, അതുകൊണ്ട്‌ ഇതില്‍ പറയുന്നത്‌ ആരീതിയില്‍ മാത്രം കണ്ടാല്‍ മതി. മറ്റു മതങ്ങളുടെ തത്വശാസ്ത്രങ്ങള്‍ പഠിച്ചിട്ടില്ലാത്തതിനാല്‍ അതിനെ കുറിച്ച്‌ ഒരക്ഷരം പോലും ഇതിലില്ല.

പക്ഷിമൃഗാദികളെക്കാള്‍ കൂടുതലായി മനുഷ്യന്‌ വിശേഷബുദ്ധി എന്നൊരുസാധനം കൂടിയുണ്ട്‌. അതുകൊണ്ട്‌ അവയോട്‌ തരതമ്യപ്പെടുത്തല്‍ എല്ലായ്പ്പോഴും ശരിയാകണമെന്നില്ല. അവയ്കില്ലാത്തതൊന്നും നമുക്കും വേണ്ടാ എന്നു പറയുന്നത്‌ അവയോടൊപ്പം നില്‍ക്കുന്ന നിലവാരത്തിലുള്ളവര്‍ക്കാണ്‌

മനുഷ്യന്‌ ഏറ്റവും അടിസ്ഥാനപരമായവയും അതിലുപരിയുള്ളവയുമായി ചില ആവശ്യങ്ങളുണ്ട്‌. അവയെ അനുസരിച്ചിരിക്കും അവന്റെ സ്വഭാവവിശേഷങ്ങള്‍.

അടിസ്ഥാനപരം (Basic/Primary)

1. Physiological Needs like hunger
2. Physical needs like shelter
3. Security
4. Safety and Health

മേല്‍പറഞ്ഞ നാലെണ്ണം ഏറ്റവും അടിസ്ഥാനപരമാണ്‌. ഇവയില്‍ ഓരോന്നും ലഭിച്ചില്ലെങ്കില്‍ അവന്റെ പെരുമാറ്റം, ഇതു ലഭിച്ചവരുടെ പോലെ ആയിരിക്കില്ല.

പക്ഷെ ആ പെരുമാറ്റത്തില്‍ മതം എന്ന വസ്തു വിന്‌ സ്വാധീനം ഇല്ല - കാരണം മതം അതിനെ സംബന്ധിക്കുന്നതല്ല.

Secondary

1. Social
2. Ego- Esteem
3. Self Actualisation - (Ethical /Moral)

അതിനുപരിയായി കാണുന്ന ഇവകളില്‍ ആദ്യത്തെ രണ്ടെണ്ണത്തില്‍ മതം സ്വാധീനം ചെലുത്തുമ്പോഴാണ്‌, ഇന്നു കാണുന്ന തരം ഭ്രാന്തുണ്ടാകുന്നത്‌.
എന്നാല്‍ മതം ഏറ്റവും മുകളിലത്തെതായ - Self - Actualisation ന്‌ വേണ്ടി മാത്രം ഉപയോഗിക്കാനുള്ള വസ്തുവാണ്‌.
അതിനുള്ള കാര്യങ്ങളാണ്‌ അതില്‍ പറഞ്ഞിരിക്കുന്നതും.

ഇരിമ്പ്‌ കൊണ്ട്‌ പിച്ചാത്തിയും വാളും ഉണ്ടാക്കാം, - അതില്‍ കുഴപ്പം ഇരിമ്പിന്റെതല്ല ഉന്റാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവന്റെ ആണ്‌.

ഇവിടെ ഞാന്‍ Dr Sooraj ന്റെ ഇവിടെ പറഞ്ഞ ഈ വാക്കുകള്‍ കൂടീ കടമെടുക്കട്ടെ-

"ബുദ്ധിയുറയ്ക്കാത്ത പ്രായത്തില്‍ തന്നെ മതം നിഷ്കര്‍ഷിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കാന്‍ കുട്ടിയെ നിര്‍ബന്ധിക്കുന്ന മാതാപിതാക്കളല്ലേ യഥാര്‍ത്ഥത്തില്‍ ജനാധിപത്യവിരുദ്ധമായ സമീപനത്തിലൂടെ ഈ പറയുന്ന ആശയസംഘട്ടനങ്ങള്‍ക്കു വഴിവയ്ക്കുന്നത് ? സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു കുട്ടി പക്വതയാര്‍ജ്ജിക്കുമ്പോള്‍ നല്ലവണ്ണം ഗുണദോഷചിന്തനം ചെയ്തിട്ട് ഒരു മതവിശ്വാസത്തെ പുണര്‍ന്നാല്‍ അതല്ലേ ആശയപരമായ വ്യക്തത ഉണ്ടാക്കുക ?

Wednesday, July 23, 2008

ചാണക്യനീതി POST

പതിനേഴ്‌ അദ്ധ്യായങ്ങളുള്ള ചാണക്യനീതി എന്ന ഗ്രന്ഥം ഏതാണ്ട്‌ പത്തു കൊല്ലങ്ങള്‍ക്ക്‌ മുമ്പു kruthimalayalam - krmal040 എന്ന ഫോണ്ടുപയോഗിച്ച്‌ ടൈപ്‌ ചെയ്തു വച്ചിരുന്നതാണ്‌ അതില്‍ കൂട്ടക്ഷരം ഇല്ലായിരുന്നു അക്ഷരങ്ങള്‍ക്ക്‌ ഒരു ഭംഗി കുറവുണ്ടായിരുന്നു. ഇതൊക്കെ കാരണം വെളിയില്‍ കാണിക്കുവാന്‍ ഒരു സങ്കോചം തോന്നിയിരുന്നു.
എന്നാല്‍ ചാണക്യസൂത്രം എന്ന പേരിലും അര്‍ത്ഥശാസ്ത്രം എന്നു തോന്നിപ്പിക്കുന്ന രീതിയിലും ഒക്കെ ഇതിനെ പറഞ്ഞു കണ്ടതുകൊണ്ട്‌, അവയൊക്കെ വേറേ ആണ്‌ എന്നു മനസ്സിലാക്കുവാന്‍ വേണ്ടി ആ ഗ്രന്ഥം മുഴുവനായി ഈ ബ്ലോഗില്‍ ഇടുന്നു.

യഥാര്‍ത്ഥത്തിലുള്ള ചാണക്യസൂത്രങ്ങള്‍ ഇവിടെ ആദ്യത്തെ 25 സൂത്രങ്ങള്‍ ഇപ്പോള്‍ കൊടുക്കുന്നു വ്യാഖ്യാനം സമയം കിട്ടുന്നതനിസരിച്ച്‌ എഴുതാന്‍ നോക്കാം

ഇതില്‍ തന്നെ പല ശ്ലോകങ്ങളും മറ്റാരോ എഴുതി ചേര്‍ത്തവയാണെന്ന്‌ സാധാരണക്കരനു പോലും മനസ്സിലാകും പ്രത്യേകിച്ചും 12ആം അദ്ധ്യായത്തില്‍. എന്നാല്‍ ഇന്നു ലഭിക്കുന്ന ഗ്രന്ഥം ഇതായതു കൊണ്ട്‌ അതങ്ങനെ തന്നെ കൊടുക്കുന്നു എന്നേ ഉള്ളു.

അക്ഷരപ്പിശകുളും വ്യാഖ്യാനത്തിലെ പിഴവുകളും മാന്യവായനക്കാര്‍ പൊറുക്കുകയും ചൂണ്ടി ക്കാണിച്ചു തരികയും ചെയ്യും എന്നു പ്രതീക്ഷിക്കുന്നു

വരമൊഴിയില്‍ ഇതിനെ യൂണികോഡാക്കുവാനുള്ള സംവിധാനം ലഭിച്ചാല്‍ വേണമെങ്കില്‍ വിക്കിയിലും ഇടാം

Tuesday, July 22, 2008

ധര്‍മ്മസ്യമൂലമര്‍ത്ഥഃ

"ധര്‍മ്മസ്യ മൂലമര്‍ത്ഥഃ"

ധര്‍മ്മം എന്താണ്‌ എന്നു മുമ്പിലത്തെസൂത്രം വിശദീകരിച്ചപ്പോള്‍ പറയുവാന്‍ ശ്രമിച്ചു. അത്‌ നിര്‍വചിക്കുവാന്‍ സാധിക്കത്തതായതു കൊണ്ടാണ്‌ അതിബൃഹത്തായ അനേകമനേകം കഥകള്‍ ഉള്‍ക്കൊള്ളുന്ന ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ടത്‌. പല തരം സ്വഭാവവിശേഷങ്ങളുള്ള പല ആളുകളുടെ ഇടപെടലുകള്‍ വിശദീകരിക്കുന്ന പല സന്ദര്‍ഭങ്ങള്‍ നമുക്കു മുമ്പില്‍ കാണിച്ചു തരുന്നു. ഓരോരുത്തരും, അവയെ എങ്ങനെ ഒക്കെ നേരിട്ടു എന്നു കാണിക്കുന്നു. പക്ഷെ അതിലൊരിടത്തും ഇന്നതായിരുന്നു ശരി എന്നോ ഇന്നതായിരുന്നു തെറ്റ്‌ എന്നോ ഗ്രന്ഥകാരന്റെതായ അഭിപ്രായം ഇല്ല, എന്നാല്‍ കഥാപാത്രങ്ങള്‍ തെറ്റും ശരിയും വളരെ വിദഗ്ദ്ധമായി പറയുന്നും ഉണ്ട്‌. അതുകൊണ്ടാണ്‌ പറഞ്ഞത്‌ അതെല്ലാം ആപേക്ഷികമാണ്‌ എന്ന്‌.

ഭാഗവതം പതിനൊന്നാമധ്യായം വ്യാസന്‍ എഴുതിയത്‌ അദ്ദേഹത്തിനു പറയുവാനുള്ളത്‌ പറയുവാനായിരുന്നു. അത്‌ അദ്ദേഹം അവിടെ പറഞ്ഞിട്ടും ഉണ്ട്‌.
എന്നാല്‍ ഭാഗവതസപ്താഹം നോക്കൂ- ഏഴുദിവസവും പൊടിപൂരമായി കൊണ്ടാടുന്നത്‌ എന്തൊക്കെ ആണെന്നു കണ്ടിട്ടില്ലേ?
രുഗ്മിണീസ്വയംവരവും അതില്‍ ചെറിയ കുട്ടികളെ അണിയിച്ചൊരുക്കി രുഗ്മിണിയാക്കുവാനും, മറ്റും മറ്റുമാണ്‌.
പതിനൊന്നാമധ്യായം നേരെ ചൊവ്വേ വായിക്കുന്നുണ്ടോ എന്നു പോലും സംശയമാണ്‌.

ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നാല്‍ കാര്യം നടക്കില്ലല്ലൊ അല്ലേ?
ധര്‍മ്മം എന്താണ്‌ എന്നു പറയുവാന്‍ സാധിക്കില്ലെങ്കില്‍ പിന്നെ എന്തിനിത്‌ തുടങ്ങി വച്ചു?

എന്നാല്‍ ധര്‍മ്മം എന്നതിനെ ഏറ്റവും ലളിതമായി എങ്ങനെ പറയുന്നു എന്നു നോക്കാം-

പത്തുമാസം ചുമന്ന്‌ പ്രസവിച്ചു മുലപ്പാലൂട്ടി വളര്‍ത്തുന്ന അമ്മയോട്‌ അതിനുള്ള കടപ്പാട്‌ തീര്‍ത്താല്‍ തീരാത്തവണ്ണം കടമായി പേറിക്കോണ്ടാണ്‌ നാം ജനിക്കുന്നതുതന്നെ. ഇത്‌ ഒന്നാമത്തെ കടം
ജനനശേഷം പാലനം വിദ്യാഭ്യാസം തുടങ്ങിയവ നല്‍കുന്ന പിതാവിനോടുള്ളത്‌ രണ്ടാമത്തെ കടം. തനിക്കു താന്‍ പോരുന്നവനാകുന്നതുവരെ അതിനു പരിശീലനംവും തണലും നല്‍കുന്ന, താന്‍ വളര്‍ന്നു പോന്ന ആ സമൂഹത്തോടുള്ള കടപ്പാട്‌ മൂന്നാം കടം. ചിലര്‍ കരുതുന്നുണ്ടാകാം എല്ലാം താന്‍ തന്നെ തന്റെ തന്നെ കഴിവു കൊണ്ടു നേടിയെടുത്തതാണെന്ന്‌. ശരിയായിരിക്കാം പക്ഷെ അവനു കൂട്ടായിനിന്നിരുന്ന ആ സമൂഹമല്ലായിരുന്നു, മറ്റൊരു തരം സമൂഹമായിരുന്നു ചുറ്റും ഉണ്ടായിരുന്നത്‌ എന്നു സങ്കല്‍പ്പിക്കുക -( നാം പല രാജ്യങ്ങളിലേയും പല സാഹചര്യങ്ങളും വായിച്ചും ദൃശ്യങ്ങള്‍ കണ്ടും ഇരിക്കുന്നതുകൊണ്ട്‌ ഒന്നു സങ്കല്‍പിക്കാം )

അപ്പോഴേക്കും വിവാഹം കുട്ടികള്‍ തുടങ്ങി അടൂത്ത കടങ്ങളുടെ പ്രവാഹമായി. ഇവയെല്ലാം വേണ്ടും വണ്ണം നിര്‍വഹിക്കുക എന്നതാണ്‌ ധര്‍മ്മം എന്നു ചുരുക്കത്തില്‍ പറയാം.

അച്ഛനമ്മമാരോടൂം സമൂഹത്തോടൂം, ഭാര്യാപുത്രാദികളോടൂം ഉള്ള അടിസ്ഥാനപരമായ കടമ നിറവേറ്റക്ല് എന്നു ചുരുക്കം.

ഇനി ഒരുത്തന്‍ ജനിച്ചു എന്നു എപ്പോഴാണ്‌ പറയുന്നത്‌ എന്നറിയണ്ടേ?

"പരിവര്‍ത്തിനി സംസാരേ മൃതഃ കോ വാ ന ജായതേ
സ ജാതോ യേന ജാതേന യാതി വംശഃ സമുന്നതിം"

ചക്രം പോലെ കറങ്ങിക്കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തില്‍ മരിച്ച ആരാണ്‌ ജനിക്കാതിരിക്കുന്നത്‌?
പക്ഷെ അവനവന്റെ സമൂഹത്തിന്‌ ഉയര്‍ച്ചയുണ്ടാക്കുന്നവന്‍ ആരോ അവനെ ജനിച്ചു എന്നു പറയുവാന്‍ സാധിക്കൂ. മറ്റുള്ളവരെല്ലാം - !!!

അപ്പോള്‍ അതിനുപകരിക്കുന്ന പ്രവര്‍ത്തനമാണ്‌ ബാക്കി.

ഇത്രയും കൂടീച്ചേര്‍ന്നതാണ്‌ സ്വധര്‍മ്മം എന്നുഭഗവാന്‍ ഗീതയിലും പറയുന്നത്‌.

ഇതൊക്കെ നിറവേറ്റണമെങ്കിലോ അര്‍ത്ഥം വേണം. അതാണ്‌ രണ്ടാം സൂത്രം കൊണ്ടു പറയുന്നത്‌
ധര്‍മ്മത്തിന്റെ മൂലം അര്‍ത്ഥം -
"ധര്‍മ്മസ്യമൂലമര്‍ത്ഥഃ"

Monday, July 21, 2008

സുഖസ്യ മൂലം ധര്‍മ്മഃ

ആദ്യത്തെ സൂത്രം -
" സുഖസ്യ മൂലം ധര്‍മ്മഃ"

ജീവനുള്ള ഏതൊരു ജന്തുവും എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നതായി കണ്ടാല്‍, അതെന്തിനായിരിക്കാം എന്നതിന്‌ ആത്യന്തികമായ ഒരേ ഒരു ഉത്തരമേ ഉള്ളു - സുഖത്തിന്‌. ഏതെങ്കിലും തരത്തിലുള്ള ഒരു സുഖം അന്വേഷിച്ചാണ്‌ നമ്മുടെ ഒക്കെ ഏതൊരു പ്രവൃത്തിയും.

ഇത്‌ എന്റെ അഭിപ്രായം മാത്രമല്ല. പൗരാണികരായ ആളുകളും ഇതു തന്നെ പറഞ്ഞിരുന്നു. അവര്‍ പറഞ്ഞത്‌ സംസ്കൃതത്തില്‍ ഇപ്രകാരമായിരുന്നു -
"സുഖാര്‍ത്ഥാസ്സര്‍വഭൂതാനാം മതാസ്സര്‍വാഃ പ്രവര്‍ത്തയഃ"

സര്‍വങ്ങളായ ഭൂതങ്ങളുടെയും സര്‍വപ്രവൃത്‌തികളും സുഖത്തിനു വേണ്ടിയാകുന്നു.
എന്നാല്‍ ഈ സുഖം എന്നത്‌ എന്താണ്‌? ഒരോരുത്തരേയും സംബന്ധിച്ച്‌ അതിന്റെ നിര്‍വചനം വ്യത്യസ്ഥമായിരിക്കും. സുഖമായി ഉണ്ണാം , സുഖമായി ഉറങ്ങാം, ഇങ്ങനെ പലതരത്തില്‍ എന്നാല്‍ ഇതൊന്നും ശാശ്വത സുഖങ്ങളല്ല- പിന്നെയോ താല്‍ക്കാലികങ്ങളാണ്‌

( ശാശ്വതമായ സുഖം ഒരിക്കല്‍ അനുഭവിച്ചു കഴിഞ്ഞാല്‍ പിന്നീട്‌ അവന്‍ താല്‍കാലിക സുഖങ്ങളില്‍ ഭ്രമിക്കുകയില്ലത്രേ.)
അതുകൊണ്ട്‌ ശാശ്വതമായ സുഖം ലഭിക്കുന്നതു വരെ ജീവജന്തുക്കള്‍ പ്രവര്‍ത്തനനിരതരായിരിക്കും.

ശാശ്വതമായ സുഖം എന്നത്‌ ഭഗവത്‌ ഗീതയില്‍ പറയുന്നു-
"സുഖമാത്യന്തികം യത്‌ തത്‌
ബുദ്ധിഗ്രാഹ്യമതീന്ദ്രിയം"

ആത്യന്തികമായ ആ സുഖം എന്നത്‌ ഇന്ദ്രിയവിഷയമല്ല , പിന്നെയോ ബുദ്ധിഗ്രാഹ്യമാണ്‌ - അത്‌ ബോധത്തിലുണ്ടാകേണ്ടതാണ്‌ - അനുഭവത്തിലറിയേണ്ടതാണ്‌.
ഇന്ദ്രിയവിഷയമല്ലാത്ത ആ സുഖമാണ്‌ ഏതൊരു ജീവിയുടെയും ആത്യന്തികലക്ഷ്യം. അതു കിട്ടുന്നതുവരെ അവന്‍ എന്തെങ്കിലുമൊക്കെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. അതു കിട്ടിയാലോ - ദുഃഖജന്മപ്രവൃത്തിദോഷമിഥ്യാജ്ഞാനാദികളൊക്കെ നശിച്ചു എന്ന് അര്‍ത്ഥം.

ഈ ലക്ഷ്യം ആണ്‌ ചാണക്യന്‍ ആദ്യമായി സൂചിപ്പിക്കുന്നത്‌. എന്നിട്ട്‌ അതിലേക്കുള്ള പടികള്‍ ഓരോന്നോരോന്നായി വെളിപ്പെടുത്തിത്തരുന്നു.

എന്നാല്‍ സുഖം എപ്പോഴാണ്‌ ലഭിക്കുക - അത്‌ ധര്‍മ്മമുള്ളപ്പോഴേ ഉള്ളു. ഇത്‌ പണ്ടുള്ളവര്‍ പറഞ്ഞു -

"സുഖം ച ന വിനാ ധര്‍മ്മാത്‌
തസ്മാദ്ധര്‍മ്മപരോ ഭവേത്‌"

ധര്‍മ്മമില്ലെങ്കില്‍ സുഖം ഉണ്ടാവുകയില്ല അതുകൊണ്ട്‌ നിങ്ങള്‍ ധര്‍മ്മിഷ്ഠരായിരിക്കൂ.
എന്താണു പോലും ഈ ധര്‍മ്മം?

പണ്ട്‌ മരണശയ്യയില്‍ കിടക്കുന്ന ഭീഷ്മരോട്‌ ഈ ചോദ്യം ചോദിച്ചതാണ്‌. അന്ന്‌ അദേഹം പറഞ്ഞു " ധര്‍മ്മത്തിന്റെ ഗതി സൂക്ഷ്മമാണ്‌" എന്ന്‌.

എന്തൊരു പുലിവാല്‌. ഇങ്ങനൊരുത്തരം കിട്ടാനായിരുന്നു എങ്കില്‍ പിന്നെ ഇങ്ങേരോടു ചോദിക്കണമായിരുന്നൊ?

പക്ഷെ പറഞ്ഞതു നേരല്ലെ? എങ്ങനെ വിശദീകരിക്കും ഇന്നതാണ്‌ ധര്‍മ്മം എന്ന്‌?

ഓരോരുത്തരും നേരിടൂന്ന ഓരോ അവസ്ഥകള്‍ക്കനുസരിച്ച്‌ ഇന്നിന്നതാണ്‌ ധര്‍മ്മം ഇന്നിന്നതാണ്‌ അധര്‍മ്മം എന്നു നിര്‍വചിക്കുവാന്‍ സാധിക്കുമോ?

ആരെയും അടിയ്ക്കരുത്‌ പാപമാണ്‌ (അല്ലെ?)

ഭാര്യയുമായി രോഡില്‍ കൂടി പോകുമ്പോള്‍ വെള്ളമടിച്ച ഒരുത്തന്‍ അസഭ്യം പറഞ്ഞു പിന്നാലെ കൂടുന്നു, ഒഴിവാക്കുവാന്‍ നോക്കി വേഗം നടന്നു പോകാന്‍ തുടങ്ങുമ്പോള്‍ അവന്‍ ഭാര്യയെ കടന്നു പിടിയ്ക്കുന്നു.

അയ്യൊ തല്ലുന്നത്‌ 'പാപം' അല്ലേ 'ഹിംസ' അല്ലെ -
അവനെ ഗല്‍ത്തായ്ക്ക്‌ പിടിച്ച്‌, നാഭി നോക്കി ഇടംകാല്‍ പൊക്കി ഒരു തൊഴി കൊടുത്ത്‌ താഴെ ഇട്ടിട്ട്‌ നാല്‌ ചവിട്ടു കൂടൂതല്‍ കൊടുത്താല്‍ അത്‌ ധര്‍മ്മം അല്ലാതെ ഭാര്യയെ പിടിച്ചു സഭയില്‍ കൊണ്ടു വന്ന്‌ തുണി അഴിക്കുമ്പോള്‍ അതുനോക്കി ഇരുന്ന ഷണ്ഡന്മാരായ പാണ്ഡവര്‍ കാണിച്ചത്‌ അധര്‍മ്മം - (ഇത്‌ ഭീഷ്മര്‍ വ്യംഗ്യമായി പറയുന്നുമുണ്ട്‌. പാഞ്ചാലി സഭയില്‍ വച്ചു ഭീഷ്മരോട്‌ ചോദിച്ചതിനുത്തരം നോക്കിയാല്‍ മനസ്സിലാകും - ശക്തന്‍ ചെയ്യുന്നതാണ്‌ ധര്‍മ്മം ഞാന്‍ ഇവര്‍ക്കടിമയായിപ്പോയീന്നര്‍ത്ഥം വരുന്ന വാക്കുകള്‍ അവിടെ കാണാം, ശക്തനായി ഭീമന്‍ അതങ്ങു കൈകാര്യം ചെയ്തിരുന്നെങ്കില്‍ അത്‌ ധര്‍മ്മമാകും എന്നൊരര്‍ത്ഥം അവിടെ ഈ ഷണ്ഡന്മാര്‍ കാണാതെ പോയി എന്നു മാത്രം)

അപ്പോള്‍ പറഞ്ഞു വന്നത്‌ ധര്‍മ്മം എന്നത്‌ വളരെ നിഗൂഢമായ ഒരു തത്വമാണെന്നര്‍ത്ഥം

ഇങ്ങനെ ഒക്കെയുള്ള തത്വങ്ങള്‍ രാജ്യതന്ത്രജ്ഞതയില്‍ ആവശ്യമാണെന്നു കണ്ട്‌ അതിനുണ്ടാക്കിയ സംഹിതയാണ്‌ ചാണക്യസൂത്രം. അതിലെ ആദ്യത്തെ സൂത്രമാണ്‌
മേല്‍ പറഞ്ഞ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന
" സുഖസ്യ മൂലം ധര്‍മ്മഃ" എന്നത്‌.

Sunday, July 20, 2008

നാന്തഃ പ്രജ്ഞം

"നാന്തഃ പ്രജ്ഞം ന ബഹിഃ പ്രജ്ഞം നോഭയതഃ പ്രജ്ഞം നപ്രജ്ഞാനഘനം നപ്രജ്ഞം നാപ്രജ്ഞം അദൃശ്യമവ്യവഹാര്യമഗ്രാഹ്യമലക്ഷണമചിന്ത്യമവ്യപദേശ്യമേകാത്മപ്രത്യയസാരം പ്രപഞ്ചോപശമം ശാന്തം ശിവമദ്വൈതം ചതുര്‍ ത്ഥം മന്യന്തേ സ ആത്മാ സ വിജ്ഞേയഃ"

മാണ്ഡൂക്യോപനിഷത്തിലെ ഏഴാം മന്ത്രമാണ്‌

അറിയുവാന്‍ ആഗ്രഹിക്കുന്നവന്‍ അറിയേണ്ടത്‌ എന്താണ്‌ എന്നു പറയുന്നു. " സ ആത്മാ സ വിജ്ഞേയഃ " അത്‌ ആത്മാവ്‌ അതിനേയാണ്‌ അറിയേണ്ടത്‌

മനുഷ്യന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്നും നാല്‌ അവസ്ഥകളില്‍ കൂടീ കടന്നു പോകുന്നു. ഈ അവസ്ഥകളെയാണ്‌ ഓംകാരം എന്ന മന്ത്രത്തിന്റെ നാലു പാദങ്ങളായി പറയുന്നത്‌ അവ യഥാക്രമം, ജാഗ്രത്‌, സ്വപ്നം, സുഷുപ്തി, തുരീയം എന്നിവയാണ്‌.

ജാഗ്രത്‌ എന്ന അവസ്ഥ ഉണര്‍ന്നിരിക്കുന്ന പുരുഷനാണ്‌. അവന്‍ ഏകാദശേന്ദ്രിയങ്ങളെ കൊണ്ട്‌ പുറം ലോകത്തെ അറിയുന്നു അതുമായി പ്രതിപ്രവര്‍ത്തിക്കുന്നു. അവനാണ്‌ വിശ്വനരന്‍ എന്നു വിളിക്കപ്പെടുന്ന വൈശ്വാനര പുരുഷന്‍. അവന്‍ വിശ്വസംബന്ധിയാണ്‌.ഭൗതികവസ്തുക്കളുമായി ബന്ധം, അതില്‍ ആനന്ദം അനുഭവിക്കുന്നു.

സ്വപ്നം എന്ന അവസ്ഥയില്‍ പുരുഷന്‍ അഗ്നിയാല്‍ സ്വന്തം ലോകത്തെ സൃഷ്ടിക്കുന്നു, അതില്‍ ജീവിക്കുന്നു.
- കേള്‍ക്കുമ്പോള്‍ വട്ടാണ്‌ എന്നു ചിലര്‍ പറഞ്ഞേക്കാം.

എന്നാല്‍ അവനവന്റെ തലച്ചോറിനുള്ളില്‍ പതിയുന്ന ഓരോ രൂപവും അതുപോലെ തന്നെ പുനഃ സൃഷ്ടിക്കുവാന്‍ നമുക്കു കഴിവുണ്ട്‌ എന്നോര്‍ക്കുക. ഒരാളെ ഒരിക്കല്‍ കണ്ടാല്‍ അയാളേ വീണ്ടുജ്‌ കാണുമ്പോള്‍ മനസ്സിലാകുന്നത്‌ പഴയ ആ രൂപവുമായി താരതമ്യപ്പെടുത്തി നോക്കിയിട്ടാണ്‌, അതായത്‌ നാം പുറമേ ക്ണ്ട ലോകം മുഴുവനും ഏതോ രൂപത്തില്‍ അകത്തും store ചെയ്തിട്ടുണ്ട്‌ എന്നര്‍ത്ഥം.

അങ്ങനെ ഈ ജന്മത്തില്‍ കണ്ടതോ , മുന്‍ ജന്മസംസ്കാരത്തിലുളതോ ആയ വയില്‍ നിന്നും ഏതെങ്കിലുമൊക്കെ ലോകങ്ങളെ സൃഷ്ടിച്ച്‌! അതില്‍ ജീവിക്കുന്നു ആഗ്നേയ പുരുഷന്‍ അവനാണ്‌ സ്വപ്ന പുരുഷന്‍.

സുഷുപ്തി എന്നത്‌ അതിനടുത്ത അവസ്ഥയാണ്‍`.

കളിക്കുവാന്‍ പോകുന്ന ഒരു കുട്ടിയെ ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും, അല്‍പനേരം കളിച്ച്ചു കഴിഞ്ഞ്‌ ഓടി വന്ന്‌ അമ്മയുടെ മടിയില്‍ കയറി ഇരിക്കും. പിന്നീട്‌ തിരികെ പോയി കളിക്കും.

എന്തിനാണ്‌ ഈ കുട്ടി ഓടിവന്ന്‌ മടിയില്‍ ഇരിക്കുന്നത്‌? അതുപോലെ തന്നെ പ്രപഞ്ചജീവിതത്തില്‍ മുഴുകിയിരിക്കുന്ന മനുഷ്യന്‍ അല്‍പനേരം തന്റെ സ്വരൂപത്തില്‍ വിശ്രമിക്കുന്ന (കുട്ടിയുടെ കാര്യത്തില്‍ അമ്മയുടെ മടിയില്‍ എന്നത്‌ സൃഷ്ടിയുടെ മാതാവിനെ ആലോചിച്ചാല്‍, ഇവിടെ താന്‍ സ്വയം സൃഷ്ടിയായതുകൊണ്ട്‌ സ്വരൂപം എന്നു പറയുന്നു) ജീവനെ ആണ്‌ സുഷുപ്തന്‍ എന്നു പറയുന്നത്‌. ഉണര്‍ന്നിരിക്കുമ്പോള്‍ അവന്‍ ഈ സുഷുപ്തിയിലുണ്ടായതെന്താണെന്ന്‌ ഒന്നും അറിയുന്നില്ല.
സുഷുപ്തിയിലിരിക്കുമ്പോഴും അവന്‍ ഒന്നും അറിയുന്നില

എന്തു കൊണ്ട്‌? അറിയേണ്ടതായി അവനില്‍ നിന്നും വ്യത്യസ്ഥമായി ഒന്നും ഇല്ല അതുകൊണ്ട്‌.

തന്നില്‍ നിന്നും വേറിട്ടതായി രണ്ടാമത്‌ ഒരു വസ്തു ഉണ്ടെങ്കിലേ അതിനെ കാണൂവാനോ കേള്‍ക്കുവാനോ ഒക്കെ സാധിക്കൂ.

അവനില്‍ നിന്നും വേറിട്ടതായി ഒന്നും ഇല്ല ,
അഖിലവും അവന്‍ തന്നെ.
അറീയേണ്ടതും അറിയുന്നതും അവന്‍ തന്നെ എന്നു വന്നാല്‍ ആര്‌ ആരെ അറിയും?
ഈ അദ്വൈത അവസ്ഥയില്‍ നിലനില്‍ക്കുന്നത്‌ സുഷുപ്തി.
എന്നാല്‍ ഇതിന്‌ ഒരു പരിമിതിയുണ്ട്‌. നാം സുഖമായി ഉറങ്ങി എന്നല്ലാതെ ആ സുഖം എന്തായിരുന്നു എന്നു നമുക്കറിയില്ല. അതായത്‌ അത്‌ ബോധത്തില്‍ register ആയില്ല എന്നു വേണമെങ്കില്‍ പറയാം.

ഇത്രയും പറഞ്ഞ അവസ്ഥയെ "സ്വപിതി" ഉറങ്ങുന്നു എന്ന്‌ സംസ്കൃതത്തില്‍ പറയുന്നു. "സ്വം അപീതി" സ്വത്വത്തെ പ്രാപിക്കുന്നു എന്നാണ്‌ അതിനര്‍ത്ഥം. മേല്‍പറഞ്ഞ രീതിയിലാണ്‌ സ്വത്വത്തെ പ്രാപിക്കുന്നത്‌.

ഇതിനടുത്ത അവസ്ഥയാണ്‌ തുരീയം. അതായത്‌ ബോധത്തോടൂകൂടി മുമ്പു പറഞ്ഞ ആനന്ദം അനുഭവിക്കുന്ന അവസ്ഥ. ആ സുഖം എന്താണെന്ന്‌ അറിഞ്ഞനുഭവിക്കുന്ന അവസ്ഥ.

അതാണ്‌ അറിയേണ്ടത്‌, എത്തിച്ചേരേണ്ട ഏറ്റവും പ്രധാനമായ ലക്ഷ്യം.

ഇതാണ്‌ ഈ മന്ത്രത്തിന്റെ സാരം .

അന്തപ്രജ്ഞന്‍ - ആഗ്നേയ പുരുഷന്‍, ബഹിഃ പ്രജ്ഞന്‍ - വൈശ്വാനരന്‍ എന്നു തുടങ്ങി വാക്യാര്‍ത്ഥങ്ങള്‍ വേണമെങ്കില്‍ ഏതെങ്കിലും വ്യാഖ്യാനങ്ങള്‍ നോക്കിയാല്‍ മതി. അത്‌ വേണമെന്നു നിര്‍ബന്ധമുള്ളവരുണ്ടെങ്കില്‍ പിന്നീടെഴുതിചേര്‍ക്കാം

Saturday, July 19, 2008

ചാണക്യനീതി - krmal040

ileap വരുന്നതിനു മുമ്പ്‌ ഏതാണ്ട്‌ 1998 ലോ മറ്റോ ആണെന്നു തോന്നുന്നു krmal040 എന്ന ഒരു മലയാളം ഫോണ്ട്‌ ഉണ്ടായിരുന്നു . അതുപയോഗിച്ച്‌ ചാണക്യനീതി എന്ന പുസ്തകത്തിലെ ശ്ലോകങ്ങളും അതിന്റെ വ്യാഖ്യാനവും എഴുതി വച്ചിരുന്നു.

അതിന്റെ രണ്ടാമത്തെ അദ്ധ്യായം gif ഫയല്‍ ആക്കി പ്രസിദ്ധീകരിക്കുന്നു. അക്ഷരങ്ങള്‍ ഒരു ഭംഗിയില്ലാത്തവയാണ്‌. ഇതിനെ യൂണീകോഡാക്കുവാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്നും അറിഞ്ഞാല്‍ കൊള്ളാം.
അതിനു സാധിക്കുമെങ്കില്‍ ആ പുസ്തകം മുഴുവനും നേണമെങ്കില്‍ വിക്കിയില്‍ ഇടൂവാനും സാധിക്കും





ചാണക്യനെകുറിച്ചുള്ള പോസ്റ്റില്‍

ചാണക്യനെകുറിച്ചുള്ള പോസ്റ്റില്‍ മുകളില്‍ അര്‍ത്ഥശാസ്ത്രം എന്നെഴുതിക്കാണുന്നു.

താഴെകൊടുക്കുന്ന ശ്ലോകങ്ങളേ ചാണക്യസൂത്രങ്ങള്‍ എന്നു പറയുന്നു.

കൊടുത്തിട്ടുള്ള ശ്ലോകങ്ങളില്‍ ധാരാളം അക്ഷരപ്പിശകുകള്‍ കാണുന്നു-

ഇതൊക്കെ കണ്ടപ്പോള്‍ ചിലതു കുറിയ്ക്കണമെന്നു തോന്നി
ചണകന്റെ പുത്രനായ വിഷ്ണുഗുപ്തന്റെ ചരിത്രം, ചാണക്യന്‍, കൗടില്ല്യന്‍ എന്ന പേരുകള്‍ എല്ലാം അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്‌.

ചാണക്യനെ കുറിച്ചു പറയുമ്പോള്‍ എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്‌-






ഒരു കുടിലില്‍ താമസിക്കുന്ന മന്ത്രിവര്യനായ ചാണക്യനെ കണ്ട
പ്രസിദ്ധ ചൈനാ സഞ്ചാരിയായ ഫാഹ്യാനും ചാണക്യനും തമ്മില്‍ നടന്നതായി കാണുന്ന ഈ വാക്കുകള്‍-

ഫാഹ്യാന്‍ : " ഇത്രയും വിശാലമായ ഈ ദേശത്തിന്റെ പ്രധാനമന്ത്രി ഇങ്ങനെ ഒരു കുടിലില്‍ ആണോ താമസിക്കുന്നത്‌?"
ചാണക്യന്‍ : ഏതു രാജ്യത്ത്‌ പ്രധാന മന്ത്രി കുടിലില്‍ താമസിക്കുന്നുവോ അവിടെ ഉള്ള ജനങ്ങള്‍ മന്ദിരങ്ങളില്‍ താമസിക്കും, മറിച്ച്‌ എവിടെയുള്ള പ്രധാനമന്ത്രി കൊട്ടാരത്തില്‍ താമസിക്കുന്നുവോ അവിടെയുള്ള ജനങ്ങള്‍ കുടിലുകളില്‍ താമസിക്കും"

അദ്ദേഹത്തിന്റെ കൃതികള്‍ അര്‍ത്ഥശാസ്ത്രം, ലഘുചാണക്യം, വൃദ്ധചാണക്യം, ചാണക്യനീതി, ചാണക്യസൂത്രം എന്നിവയാണ്‌. ഇവയില്‍ ചാണക്യനീതി എന്ന ഗ്രന്ഥത്തിലുള്ള ശ്ലോകങ്ങളാണ്‌ ആ പോസ്റ്റില്‍ കാണുന്നത്‌.

ചാണക്യസൂത്രം എന്നത്‌

"സുഖസ്യ മൂലം ധര്‍മ്മഃ:" എന്നു തുടങ്ങി

"തസ്മാത്‌ സര്‍വേഷാം കാര്യസിദ്ധിര്‍ഭവതി" എന്നവസാനിക്കുന്ന 571 സൂത്രങ്ങള്‍ ആണ്‌.

വായിക്കുവാന്‍ താല്‍പര്യം ഉള്ളവരുണ്ടെങ്കില്‍ അത്‌ ഖണ്ഡശഃ പ്രസിദ്ധീകരിക്കുവാനും ഞാന്‍ തയ്യാറാണ്‌.

സൂത്രം എന്നത്‌
"അല്‍പാക്ഷരമസന്ദിഗ്ധം
ബഹ്വര്‍ത്ഥം വിശ്വതോമുഖം
അസ്തോഭമനവദ്യം ച
സൂത്രം സൂത്രവിദോ: വിദുഃ"

വളരെ കുറച്ച അക്ഷരങ്ങളെ കൊണ്ട്‌ വളരെ വലിയ തത്വങ്ങള്‍ വിവരിക്കുന്ന രീതിയാണ്‌. അല്ലാതെ ശ്ലോകങ്ങളല്ല.

മഹത്തായ ഈ പാരമ്പര്യമെല്ലാം കളഞ്ഞ്‌ അതൊന്നും പാഠ്യവിഷയങ്ങളില്‍ ഉള്‍പ്പെടുത്താത്തതും , എന്തെങ്കിലും കാരണത്താല്‍ അവയെ കുറിച്ചു പറഞ്ഞാല്‍ അതെല്ലാം വര്‍ഗ്ഗീയം എന്നു മുദ്ര കുത്തി അവഹേളിക്കുന്ന ഒരു പറ്റം കോമരങ്ങളും അവരുടെ മൂടു താങ്ങി നടക്കുന്ന വിവരദോഷികളും രാജ്യത്തെ നയിക്കുവാന്‍ ഉള്ളപ്പോള്‍ ബ്ലോഗില്‍ ഇത്രയെങ്കിലും കുറിയ്ക്കുന്ന ചാണക്യനോട്‌ നന്ദി തോന്നുന്നു.

ileap വരുന്നതിനു മുമ്പ്‌ ഏതാണ്ട്‌ 1998 ലോ മറ്റോ ആണെന്നു തോന്നുന്നു krmal040 എന്ന ഒരു മലയാളം ഫോണ്ട്‌ ഉണ്ടായിരുന്നു . അതുപയോഗിച്ച്‌ ചാണക്യനീതി എന്ന പുസ്തകത്തിലെ ശ്ലോകങ്ങളും അതിന്റെ വ്യാഖ്യാനവും എഴുതി വച്ചിരുന്നു.

അതിന്റെ രണ്ടാമത്തെ അദ്ധ്യായം gif ഫയല്‍ ആക്കി ഇവിടെ പ്രസിദ്ധീകരിക്കുന്നു. അക്ഷരങ്ങള്‍ ഒരു ഭംഗിയില്ലാത്തവയാണ്‌. ഇതിനെ യൂണീകോഡാക്കുവാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്നും അറിഞ്ഞാല്‍ കൊള്ളാം.
അതിനു സാധിക്കുമെങ്കില്‍ ആ പുസ്തകം മുഴുവനും നേണമെങ്കില്‍ വിക്കിയില്‍ ഇടൂവാനും സാധിക്കും


added later

അധികാരത്തിലുള്ള എല്ലാവരും എല്ലാക്കാലത്തും നടത്തിവന്നിരുന്ന ഒരു കാര്യമാണ്‌ സാധാരണക്കാരനെ കഴുതകളാക്കി, അവന്റെ കാര്യം കാണുക എന്നത്‌. പൊതുജനത്തിന്‌ വിവരം ഉണ്ടാകാതിരിക്കുക എന്നത്‌ അവര്‍ ജീവിതപ്രമാണമായി തന്നെ സ്വീകരിച്ചിരുന്നു. കാരണം പൊതുജനത്തിനു വിവരം വച്ചാല്‍ അത്‌ അവരുടെ നിലനില്‍പ്പിനെ ബാധിക്കും
പണ്ടു കാലത്ത്‌ അത്‌ ജാതിക്കോമരങ്ങള്‍ നടത്തിയിരുന്നു എങ്കില്‍ ഇന്ന്‌ അത്‌ രാഷ്ട്രീയക്കോമരങ്ങള്‍ നടപ്പിലാക്കുന്നു എന്നു മാത്രം.ഏതായാലും ഫലം ഒന്നേയുള്ളു - കോരന്‌ കഞ്ഞി കുമ്പിളില്‍ തന്നെ.
ഇങ്ങനെ യുള്ള കോരന്മാരെ സൃഷ്ടിക്കുവാനും നിലനിര്‍ത്തുവാനും വേണ്ടി ആണ്‌ ഇവര്‍ ഇതേപോലെ വര്‍ഗ്ഗീയമെന്നും പ്രതിലോമമെന്നും മറ്റും പറഞ്ഞ്‌ യഥാര്‍ത്ഥ ജ്ഞാനത്തെ അവഹേളിക്കുന്നത്‌. എങ്കിലേ അവര്‍ക്ക്‌ മണിമാളികകളില്‍ വിലസുവാന്‍ സാധിക്കൂ.

സംസ്കൃതം ചത്ത ഭാഷയാണ്‌ എന്നവര്‍ പറഞ്ഞു നടക്കുന്നു. പടിഞ്ഞാട്ട്‌ നോക്കികളായ അവര്‍ക്ക്‌ തിമിരം ബാധിച്ചിട്ടുണ്ടോ എന്നു സംശയം വരും - ബുദ്ധിമാന്മാരായ പടിഞ്ഞാറന്മാര്‍ ചത്ത ഭാഷ പഠിക്കുമോ , പഠിപ്പിക്കുമോ?
"Harvard University" യില്‍ ഈ ചത്ത ഭാഷ പഠിപ്പിക്കുന്നുണ്ട്‌,
"University of Leiden" Netherlands ല്‍ ഈ ചത്ത ഭാഷ പഠിപ്പിക്കുന്നുണ്ട്‌
University of Tuebingen, Germany ല്‍ ഈ ചത്ത ഭാഷ പഠിപ്പിക്കുന്നുണ്ട്‌ ഇതൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം.
പക്ഷെ ഭാരതത്തില്‍ ഇതു പട്‌ഹിക്കരുതു പോലും ഇതു ചത്തുപോയി പോലും. ഇങ്ങനെ ഒക്കെ പറഞ്ഞ്‌ പടിഞ്ഞാറുകാരന്റെ വായില്‍ നോക്കികളായ കുറേ കോരന്മാരെ നിലനിര്‍ത്തേണ്ടത്‌ ഇവരുടെ ആവശ്യമായിപ്പോയി.
അതുകൊണ്ട്‌ സംഘടിതമായി അനോണികളായും, അല്ലാതെയും ഇത്തരം വിഷയങ്ങാള്‍ എഴുതുന്നവരേ അധിക്ഷേപിക്കുന്നതുകാണാം. പക്ഷെ ഇവര്‍ ഒന്നു മനസ്സിലാക്കുന്നില്ല. ജാതിക്കോമരങ്ങളുടെ ആധിപത്യം അവസാനിച്ചതുപോലെ ഒരു ദിവസം ഇവരുടെ ഈ കള്ളക്കളിയും കോരന്‍ മനസ്സിലാക്കും.