Saturday, January 05, 2008

ഭാരം വഹന്തി ധനിനാം വശഗാ ഭവന്തി

ഭാരം വഹന്തി ധനിനാം വശഗാ ഭവന്തി
നീചം നമന്തി നിയമേന മൃഷാ വദന്തി
പാരം തരന്തി ജലധേഃ പരിതോ ഭ്രമന്തി
പ്രാദേശ കുക്ഷിപരിപൂരണപാരവശ്യാത്‌

ഭരം വഹന്തി = ഭരം ചുമക്കുന്നു
ധനിനാം വശഗാ ഭവന്തി= ധനവാന്മാര്‍ പറയുന്നത്‌ അനുസരിക്കേണ്ടി വരുന്നു
നീചം നമന്തി = നീചന്മാരെ ബഹുമാനിച്ച്‌ ഓഛാനിച്ചു നില്‍ക്കേണ്ടി വരുന്നു
നിയമേന മൃഷാ വദന്തി = നിത്യവും കള്ളം പറയേണ്ടി വരുന്നു.
പാരം തരന്തി ജലധേഃ = സമുദ്രം കടന്നു പോകേണ്ടി വരുന്നു
പരിതഃ ഭ്രമന്തി = ചുറ്റും പ്രദക്ഷിണം വയ്ക്കേണ്ടി വരുന്നു
കുക്ഷിപരിപൂരണപാരവശ്യാത്‌= വയറ്റുപിഴപ്പിനുവേണ്ടി

ഇതൊക്കെ വയറ്റുപിഴപ്പിനു മറ്റു മാര്‍ഗ്ഗമില്ലാത്തവരെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമായി വന്നേക്കാം. കാരണം
"ശരീരമാദ്യം ഖലു ധര്‍മ്മസാധനം"
ധര്‍മ്മങ്ങളായ കാര്യങ്ങളൊക്കെ നടത്തണം എന്നുണ്ടെങ്കില്‍ ആദ്യം നിലനിര്‍ത്തേണ്ടത്‌ ശരീരമാണ്‌, ശരീരമില്ലെങ്കില്‍ പിന്നെന്തു ധര്‍മ്മം?

"ജനസ്യാശയമാലക്ഷ്യ യോ യഥാ പരിതുഷ്യതി
തം തഥൈവാനുവര്‍ത്തേത പരാരാധനപണ്ഡിതഃ"

ജനസ്യ ആശയം ആലക്ഷ്യ = ജനത്തിന്റെ മനസ്സിനെ അറിഞ്ഞ്‌
യോ യഥാ പരിതുഷ്യതി= ആരൊക്കെ ഏതൊക്കെ വിധം ചെയ്താല്‍ സന്തോഷിക്കുമോ
തം തഥൈവ അനുവര്‍ത്തേത = അതിനെ അപ്രകാരം തന്നെ അനുഷ്ഠിക്കുക
പരാരാധനാണ്ഡിതഃ = മറ്റുള്ളവരെ ആരാധിക്കുന്നതില്‍ മിടുക്കനായവന്‍

ഇതു പക്ഷേ വയറ്റുപിഴപ്പിനു വേണ്ടി മാത്രമല്ല, അല്‍പം കടന്ന കയ്യാണ്‌

പക്ഷേ വിഭീഷണനെ പോലെയുള്ളവര്‍ക്ക്‌ യോജിച്ചത്‌. അനുകൂലമായ സാഹചര്യം മുതലെടുത്ത്‌ തന്റെ ഭാഗം മെച്ചപ്പെടുത്തുക, അതിനുവേണ്ടി തന്റെ ജ്യേഷ്ഠനെ ആയാല്‍ പോലും കൊലക്കു കൊടുക്കുവാന്‍ മടിയില്ലാത്ത തരം ആളുകള്‍ക്ക്‌.

എന്നാല്‍ നമ്മള്‍ ബ്ലോഗ്‌ ചെയ്യുന്നത്‌ ഈ രണ്ടു കാര്യങ്ങള്‍ക്കു വേണ്ടിയും അല്ലല്ലൊ ആണോ?

സാമാന്യം വയറ്റുപിഴപ്പിന്‌ മറ്റു വഴി ഉള്ളവരാണ്‌ ബ്ലോഗ്‌ ചെയ്യുന്നത്‌ എന്നാണ്‌ എന്റെ വിശ്വാസം.

മറ്റേ ഭാഗം അത്ര തീര്‍ത്തറിയില്ല -

നാം എന്തെഴുതണം എന്നു തീരുമാനിക്കുന്നത്‌ നാം തന്നെ ആണ്‌, അത്‌ വേറോരാള്‍ പറഞ്ഞു തരേണ്ട കാര്യമില്ല. എന്തു കമന്റിടണം , എന്തു ചോദിക്കണം, എന്തു ചോദിക്കരുത്‌ എന്നൊക്കെ തീരുമാനിക്കുവാന്‍ നമുക്ക്‌ സ്വാതന്ത്ര്യം ഇല്ലേ?

എന്റെ ബുദ്ധിയില്‍ തോന്നുന്നതല്ലേ എനിക്ക്‌ എഴുതുവാന്‍ സാധിക്കൂ. അത്‌ വേറൊരാള്‍ക്ക്‌ തെറ്റാണെന്നു തോന്നിയേക്കാം, അയാള്‍ക്ക്‌ അതിനെ വിമര്‍ശിക്കുകയും ചെയ്യാം.

ഞാന്‍ ഏതു രീതിയില്‍ എഴുതുന്നുവോ അതിനനുസൃതമായ വിമര്‍ശനം ഞാന്‍ പ്രതീക്ഷിച്ചേ പറ്റൂ. അല്ലാതെ ഞാന്‍ തോന്ന്യവാസമെഴുതും എല്ലാവരും അതു കേട്ടു മിണ്ടാതിരുന്നോണം എന്നു വിചാരിച്ചാല്‍ അത്‌ സംഭാവ്യമാണോ?

Thursday, January 03, 2008

വിദ്യ, അവിദ്യ

ദേവന്‍ ജി വിദ്യ, അവിദ്യ എന്നിവയെ കുറിച്ചു ചോദിച്ചല്ലൊ. എനിക്കറിയാവുന്നതുപോലെ ചിലതുപറയുവാന്‍ ശ്രമിക്കാം. (ദേവന്‍ അടുത്തെങ്ങും റായ്‌പ്പൂര്‍ ഭാഗത്തേക്കെങ്ങും വരില്ല എന്ന ഉത്തമവിശ്വാസത്തോടെ- വന്നാല്‍ ഓടാനുള്ള ആരോഗ്യം കഷ്ടിയാണേ)

ഞാന്‍ മുമ്പ്‌ ഒരു പോസ്റ്റില്‍ എഴുതിയിരുന്നു ഹരിശ്രീ എഴുതി പഠിക്കുന്ന കാര്യം. ഹരി എന്നുച്ചരിക്കുന്ന ശബ്ദം - അതിന്‌ യഥാര്‍ത്ഥത്തില്‍ രൂപമുണ്ടോ? ഇല്ല എന്നാല്‍ നാം ഒരു വര വരച്ച്‌ അതിനൊരു രൂപം കൊടുക്കുന്നു. അത്‌ ഹരി എന്നാണ്‌ എന്നു സങ്കല്‍പ്പിച്ച്‌ പഠനം തുടങ്ങുന്നു.
അതായത്‌ ഒരു കള്ളത്തെ ആശ്രയമായി ആദ്യം എടുക്കുന്നു. അതിന്റെ സഹായത്തോടു കൂടി പിന്നീട്‌ അത്‌ കള്ളമാണെന്നു മനസിലാക്കുന്നു.
വിദ്യ എന്ന പദം പിരിച്ചാല്‍ വിദ്‌ യഃ എന്നു കിട്ടും

വിദ്‌ ജ്ഞാനേ = വിദ്‌ എന്ന ധാതു ജ്ഞാനം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നു.
വിദ്‌ല്‌ ലാഭേ ച = വിദ്‌ല്‌ ധാതു ലാഭം എന്ന അര്‍ത്ഥത്തിലും ഉണ്ട്‌
അപ്പോള്‍ ജ്ഞാനം ലഭിക്കുന്നു എന്ന അര്‍ത്ഥം ഈ ശബ്ദത്തിന്‌ വരുന്നു. യഃ എന്നത്‌ യാതൊന്ന്‌ എന്നര്‍ത്ഥം തരുന്നു.

എല്ലാം കൂടിച്ചേര്‍ന്നാല്‍ യാതൊന്ന്‌ ജ്ഞാനം തരുന്നു അതാണ്‌ വിദ്യ.
അതിനെതിരായത്‌ അവിദ്യ.

ഇനി ഇതിനെ നിര്‍വചിക്കുവാന്‍ സാധിക്കുമോ? ബുദ്ധിമുട്ടാണ്‌
എന്നാല്‍ ഒരുദാഹരണം കൊണ്ട്‌ ഇവയെ ഒന്നു വിശദമാക്കുവാന്‍ ശ്രമിക്കാം.

പ്രൊഫസ്സര്‍ ജി. ബാലകൃഷ്ണന്‍ നായരുടെ വേദാന്തദര്‍ശനം എന്ന ഗ്രന്ഥത്തില്‍ ഈശാവാസ്യോപനിഷത്തിന്റെ 9,10,11 മന്ത്രങ്ങളുടെ വ്യാഖ്യാനത്തില്‍ കൊടുത്ത ഭാഗം അങ്ങനെ തന്നെ പകര്‍ത്തുന്നു

"ഒരു പ്രാസാദത്തിന്റെ മുകള്‍ത്തട്ടു പോലെയാണ്‌ സത്യം എന്നു കരുതുക. മുകളിലെത്താന്‍ ഇരുപതു കോണിപ്പടികള്‍ ഉണ്ടെന്നും കരുതുക. ഇവിടെ പത്താമത്തെ കോണിപ്പടിയില്‍ നില്‍ക്കുന്നയാള്‍ക്ക്‌ തട്ടിനഭിമുഖമായുള്ള പതിനൊന്നാമത്തെ കോണിപ്പടി മുതല്‍ മുമ്പോട്ടുള്ളതെല്ലാം വിദ്യയാണ്‌. പത്തുമുതല്‍ താഴോട്ടുള്ളവ അവിദ്യ. അയാള്‍ പതിനഞ്ചാമത്തെ പടിയിലെത്തിയാല്‍ പതിനാറു മുതല്‍ മുമ്പോട്ടുള്ളവ വിദ്യയും പതിനഞ്ചുമുതല്‍ താഴോട്ടുള്ളവ അവിദ്യയുമായി മാറുന്നു. ഇരുപതാമത്തെ പടിയും കടന്ന്‌ മുകള്‍ത്തട്ടിലെത്തിയാല്‍ പടികളെല്ലാം അവിദ്യയായി മാറുന്നു. ചുരുക്കത്തില്‍ വഴിയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക്‌ വിദ്യാവിദ്യാ സങ്കല്‍പം സാപേക്ഷമാണ്‌. അതുകൊണ്ടയാള്‍ വിദ്യാവിദ്യകളെ ഒരുമിച്ചറിയണം. മാര്‍ഗ്ഗത്തില്‍ ഒറേയിടം തന്നെ ഒരാള്‍ക്ക്‌ വിദ്യയും മറ്റൊരാള്‍ക്ക്‌ അവിദ്യയുമാകാം"

ഇത്ര സുന്ദരമായി മറ്റൊരിടത്ത്‌ ഇതു വ്യാഖ്യാനിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.

മന്ത്രം 9.

"അന്ധം തമഃ പ്രവിശന്തിയേ അവിദ്യാമുപാസതേ
തതോ ഭൂയ ഇവ തേ തമോ യ ഉ വിദ്യായാം രതാഃ"

"ആരൊക്കെയാണോ പലതു സത്യമെന്നു കരുതിസുഖത്തിനായി അവയുടെ പിന്നാലെ പറ്റിക്കൂടുന്നത്‌ അവര്‍ കൂരിരുട്ടില്‍ തങ്ങാനിടവരുന്നു. ഇനിയും ആരൊക്കെയാണോ വിദ്യാമാര്‍ഗ്ഗത്തിലെ അത്ഭുതസിദ്ധികളില്‍ ഭ്രമിച്ചു രമിച്ചുപോകുന്നത്‌ അവര്‍ അതിനെക്കാള്‍ കട്ടികൂടിയപോലെയുള്ള ഇരുട്ടില്‍ അകപ്പെടാന്‍ ഇടവരുന്നു"

ഇവിടെ അഷ്ടൈശ്വര്യസിദ്ധികളെയാണ്‌ പരാമര്‍ശിക്കുന്നത്‌. ആ സിദ്ധികള്‍ ലഭിക്കുന്നതോടുകൂടി അവര്‍ അതില്‍ ഭ്രമിക്കുകയും തങ്ങളുടെ ലക്ഷ്യം മറക്കുകയും ചെയ്യുന്നു- അങ്ങനെ ഇരുട്ടില്‍ അകപ്പെടുന്നു - അതിനാണ്‌ മുമ്പു പറഞ്ഞത്‌ പരമമായ ലക്ഷ്യം ജ്ഞാനലബ്ധിയാണെന്ന്‌ തീരുമാനിച്ചുറച്ച്‌ ജീവിതം ഒരു തപസ്യയാക്കണം എന്ന്‌.

ഇതിനെ ശ്രീ ശങ്കരാചാര്യര്‍ ഒരു കഥയില്‍ ഇങ്ങനെ പറയുന്നതായി ലേഖകന്‍ പറയുന്നു -"ശ്രീ ശങ്കരഭഗവത്‌പാദര്‍ ഇക്കൂട്ടരെ മരത്തില്‍ പകുതികയറി താഴെ വീഴുന്നവരോടാണുപമിച്ചിരിക്കുന്നത്‌. മരച്ചുവട്ടില്‍ നിന്ന രണ്ടുപേര്‍ മുകളില്‍ മനോഹരമായ ഒരു ഫലം പാകമായി നില്‍ക്കുന്നതുകണ്ടു. ഒരാള്‍ മരത്തില്‍ കയറാന്‍ കഴിയില്ലെന്നു തീരുമാനിച്ചു ചുവട്ടില്‍ തന്നെ നിലയുറപ്പിച്ചു. അയാളാണ്‌ അവിദ്യാമാര്‍ഗ്ഗി. മറ്റേയാള്‍ ഫലം കൈക്കലാക്കുവാനായി മുകളിലേക്കുകയറി. ഇടയ്ക്ക്‌ മരക്കൊമ്പിലിരുന്നല്‍പം ഉറങ്ങിപ്പോയി. ഇതാണു വിദ്യാരതി. പക്ഷെ ഉറക്കത്തിനിടയില്‍ നിലം പതിച്ചു ദേഹത്തിനു കേടുപാടുകള്‍ സംഭവിച്ചു. മരത്തില്‍ കയറാതിരുന്നയാള്‍ക്ക്‌ ഫലംകിട്ടിയില്ലെന്നേയുള്ളു, ദേഹത്തിനു കേടുപാടൊന്നും സംഭവിച്ചില്ല. മരക്കൊമ്പിലിരുന്നുറങ്ങിയ ആള്‍ക്ക്‌ ഫലം കിട്ടിയില്ലെന്നു മാത്രമല്ല നിലം പതിച്ചു ദുഃഖിക്കേണ്ടിയും വന്നു"

ഐതരേയോപനിഷത്തിന്റെ ശാന്തിമന്ത്രഭാഷ്യത്തിലും ശ്രീശങ്കരാന്റേതായി ലേഖകന്‍ പറയുന്ന ഈ വാക്കുകള്‍ "
"ചിപ്പിയില്‍ വെള്ളിയുടേയും ചിപ്പിയുടേയും ജ്ഞാനം ഒരേ സമയത്ത്‌ ഒരു പുരുഷനു സംഭവിക്കാത്തതുപോലെ അവിദ്യയെന്നും വിദ്യയെന്നും അറിയപ്പെടുന്നത്‌ രണ്ടും അത്യന്തം വിപരീതങ്ങളായ ഗതികളെ അവലംബിക്കുന്നവയാണ്‌. എന്നു കഠോപനിഷത്ത്‌ പ്രഖ്യാപിക്കുന്നു. അതുകൊണ്ട്‌ വിദ്യയുള്ളപ്പോള്‍ അവിദ്യയ്ക്കു പ്രസക്തിയേ ഇല്ല. -----വിദ്യയെ ജനിപ്പിക്കാനുള്ള തപസ്‌, ഗുരൂപാസനം തുടങ്ങിയ കര്‍മ്മം അവിദ്യാരൂപമാണ്‌. അതുകൊണ്ട്‌ വിദ്യയെ ജനിപ്പിച്ചിട്ട്‌ മൃത്യുവിനെ എളുപ്പം കടക്കുന്നു"

ഈശാവാസ്യത്തിലെ 11ആം മന്ത്രം പ്രൊഫ വ്യാഖ്യാനിച്ചിരിക്കുന്നത്‌ നോക്കുക-

"വിദ്യാം ചാവിദ്യാം ച യസ്തദ്വേദോഭയം സഹ
അവിദ്യയാ മൃത്യും തീര്‍ത്വാ വിദ്യയാമൃതമശ്നുതേ

ഏതു വിദ്യാമാര്‍ഗ്ഗിയാണൊ വിദ്യയേയും അവിദ്യയേയും ഒരുമിച്ചറിയുന്നത്‌ അയാള്‍ അവിദ്യയെയറിഞ്ഞ്‌ പതനരൂപമായ മരണത്തെക്കടന്ന്‌, വിദ്യയെയറിഞ്ഞ്‌ മരണമില്ലാത്ത പൂര്‍ണ്ണസത്യത്തെ അനുഭവിക്കുന്നു."

Wednesday, January 02, 2008

കഠോപനിഷത്‌ - തുടര്‍ച്ച

"അണോരണീയാന്‍ മഹതോ മഹീയാന്‍
ആത്മാസ്യ ജന്തോര്‍ന്നിഹിതോ ഗുഹായാം
തമക്രതുഃ പശ്യതി വീതശോകോ
ധാതുപ്രസാദാന്മഹിമാനമാത്മനഃ"

ആത്മാ: അണോഃ അണീയാന്‍ = ആത്മാവ്‌ സൂക്ഷ്മങ്ങളില്‍ വച്ചു സൂക്ഷ്മമാണ്‌
മഹതഃ മഹീയാന്‍ = മഹത്തുക്കളില്‍ വച്ച്‌ - സ്ഥൂലങ്ങളില്‍ വച്ച്‌ മഹത്തും (സ്ഥൂലവും) ആണ്‌.
അസ്യ ജന്തോഃ ഗുഹായാം നിഹിതം= ജീവനുള്ളവയിലൊക്കെ ഹൃദയഗുഹയില്‍ സ്ഥിതിചെയ്യുന്നു.
തം =ആ ആത്മാവിനെ
അക്രതുഃ പശ്യതി= ഭൗതികകാമങ്ങള്‍ വെടിഞ്ഞവന്‍ കാണുന്നു.
ധാതുപ്രസാദാത്‌ വീതശോകഃ = മനസ്സും ഇന്ദ്രിയങ്ങളും പ്രസന്നങ്ങളായി, ശോകത്തെ വെടിഞ്ഞ്‌
ആത്മനഃ മഹിമാനം = താനും ഇക്കാണുന്ന സകലചരാചരങ്ങളും ഒന്നുതന്നെ എന്നുള്ള മാഹാത്മ്യത്തെ കാണുന്നു.

സൂക്ഷ്മമായതോ സ്ഥൂലമായതോ എന്തു തന്നെ ആയാലും ആത്മാവല്ലാതെ മറ്റൊരു വസ്തു ഇല്ല എന്നുള്ള സത്യം ഇവിടെ തുറന്നു പറയുന്നു. ഉള്ളതെല്ലാം ആത്മാവു തന്നെ. അതല്ലാതെ മറ്റൊരു വസ്തു ഇല്ല.
ആ ആത്മാവോ തന്റെ തന്നെ ഉള്ളിലുണ്ടു താനും , എന്നാല്‍ താന്‍ അതറിയുന്നില്ല. പിന്നെ പുറമേ അന്വേഷിക്കുകയാണ്‌.
ഉള്ളില്‍ എന്നു പറഞ്ഞതുകൊണ്ട്‌ - വിവക്ഷിക്കുന്നത്‌ - root cause - എന്നായിരിക്കണം- അല്ലാതെ ഹൃദയഗുഹയില്‍ മറ്റൊരു വസ്തുവായി ഇരിക്കുന്നു എന്നല്ല. ഏറ്റവും പ്രാഥമികമായത്‌ എന്നര്‍ത്ഥം.

അതിനെ കാണുവാനുള്ള ഉപായവും പറയുന്നു- കാമത്തെ ഹനിച്ചവന്‍ കാണുന്നു. കാമനിഗ്രഹം - (ശിവന്‍ കാമദേവനെ നിഗ്രഹിച്ച കഥയും ഓര്‍ക്കുക - വാക്കുകള്‍ക്കൊക്കെ പ്രത്യേകതകള്‍ ഉണ്ട്‌ സംസ്കൃതത്തില്‍) കാമങ്ങളെ നിഗ്രഹിച്ച്‌ ഇന്ദ്രിയങ്ങളെയും മനസ്സിനേയും അടക്കി കഴിഞ്ഞവന്‍ അവനെ കാണുന്നു.

ആ കാഴ്ചയില്‍ അവന്‌ ആത്മാവിന്റെ മഹിമ മനസ്സിലകുന്നു.

"ആസീനോ ദൂരം വ്രജതി
ശയാനോ യാതി സര്‍വതഃ
കസ്തം മദാമദം ദേവം
മദന്യോ ജ്ഞാതുമര്‍ഹതി"

ആസീനഃ = ഒരിടത്തിരുന്നുകൊണ്ട്‌
(ആത്മാ) ദൂരം വ്രജതി= ആത്മാവ്‌ അതിദൂരങ്ങളില്‍ സഞ്ചരിക്കുന്നു
ശയാനഃ = ഒരിടത്തു കിടന്നുകൊണ്ട്‌
സര്‍വതഃ യാതി = എല്ലായിടത്തും പോകുന്നു.
മദാമദം തം ദേവം= ചലിക്കുന്നവനും നിശ്ചലനുമായ ആ ദേവനെ
മദന്യഃ കഃ ജ്ഞാതും അര്‍ഹതി = നമ്മെ പോലെയുള്ള സൂക്ഷ്മബുദ്ധികളല്ലാതെ ആര്‌ അറിയുവാന്‍ അര്‍ഹരാകുന്നു?

ആത്മാവിനെ കുറിച്ചുള്ള അറിവ്‌ രണ്ടു തലങ്ങളില്‍ ആലോചിക്കാം.
സൂക്ഷ്മവും സ്ഥൂലവും. എറ്റവും സൂക്ഷ്മതലത്തില്‍ ശുദ്ധബോധസ്വരൂപം മാത്രം. അത്‌ നിശ്ചലമാണ്‌. അതിന്റെ വിരാട്‌ സ്വരൂപമാണ്‌ ഈ ജഗത്‌. കാനല്‍ ജലം കണുന്നതുപോലെ ഓരോരോ രൂപങ്ങള്‍ ഉള്ളതായും അതാണ്‌ വാസ്തവമെന്നും തോന്നുന്ന സ്ഥൂലസ്വരൂപം. അതു തന്നെ ആണ്‌ പ്രപഞ്ചം.

ഇവിടെ ആണ്‌ പ്രസിദ്ധമായ, കയറില്‍ പാമ്പിനെ കാണുന്ന ഉദാഹരണം വരുന്നത്‌. സന്ധ്യാനേരത്ത്‌, വളഞ്ഞു കിടക്കുന്ന ഒരു കയറു കണ്ടാല്‍ ചിലപ്പോള്‍ അത്‌ പാമ്പാണ്‌ എന്ന ഒരു ഭീതി ഉണ്ടാകാം. ഒരിക്കല്‍ അങ്ങനെ തോന്നി കഴിഞ്ഞാല്‍ പിന്നെ പാമ്പിന്റേതായ സകല ഭാവവിശേഷങ്ങളും നാം അതില്‍ ആരോപിക്കുന്നു.

നല്ല വെളിച്ചത്തില്‍ അത്‌ കയറാണ്‌ എന്നു തിര്‍ച്ചറിവുണ്ടായാല്‍ അതുവരെ കണ്ട പാമ്പ്‌ ഇല്ലാതെ ആകുന്നു. രണ്ട്‌ അവസ്ഥകളും തല്‍സമയങ്ങളില്‍ വാസ്തവം പോലെ ആണ്‌ തോന്നുന്നതും.
എന്നാല്‍ ഒരിക്കല്‍ അത്‌ കയറാണ്‌ എന്നു മനസ്സിലായാല്‍ പിന്നെ ആ ഭീതി ഒരിക്കലും ഉണ്ടാകുന്നില്ല.

അങ്ങനെ സത്യം ദര്‍ശിച്ച ധീരന്‍ ഭീതനാകുന്നില്ല എന്ന്‌ അടുത്ത മന്ത്രം.

"അശരീരം ശരീരേഷ്വനവസ്ഥേഷ്വവസ്ഥിതം
മഹാന്തം വിഭുമാത്മാനം മത്വാ ധീരോ ന ശോചതി"

ശരീരേഷു അശരീരം = ശരീരങ്ങളില്‍ ശരീരമില്ലാതെ വര്‍ത്തിക്കുന്നവനും
അനവസ്ഥേഷു അവസ്ഥിതം = അനിത്യവസ്തുക്കളില്‍ നിത്യസ്വരൂപനായി വര്‍ത്തിക്കുന്നവനും
മഹാന്തം വിഭും ആത്മാനം = മഹാനും, സര്‍വവ്യാപിയുമായ ആത്മാവിനെ
മത്വാ ധീരോ ന ശോചതി = അറിഞ്ഞിട്ട്‌ ധീരനായവന്‍ ദുഃഖത്തെ വെടിയുന്നു.

"നായമാത്മാ പ്രവചനേന ലഭ്യോ
ന മേധയാ ന ബഹുനാ ശ്രുതേന"
യമേവൈഷ വൃണൂതേ തേന ലഭ്യ
സ്തസ്യൈഷ ആത്മാ വിവൃണുതേ തനും സ്വാം

അയം ആത്മാ പ്രവചനേന ന ലഭ്യഃ= ഈ ആത്മജ്ഞാനം വേദപഠനം കൊണ്ട്‌ ലഭിക്കുകയില്ല.
ന മേധയാ = ബുദ്ധികൊണ്ട്‌ ലഭിക്കുകയില്ല
ന ബഹുനാ ശ്രുതേന = അതിനെ കുറിച്ച്‌ ധാരാളം കേട്ടതുകൊണ്ട്‌ ലഭിക്കുകയില്ല
ഏഷ യം ഏവ വൃണുതേ = യാതൊരു സത്യാന്വേഷി ഈ ആത്മാവിനെ തന്നെ പരമലക്ഷ്യമായി വരിക്കുന്നുവോ
തേന ലഭ്യഃ = അവന്‌ ലഭിക്കുന്നതാണ്‌.
തസ്യ = അങ്ങനെയുള്ളവന്‌
ഏഷ ആത്മാ = ഈ ആത്മാവ്‌
സ്വാം തനും വിവൃണുതേ = തന്റെ സ്വരൂപത്തെ മറനീക്കി തെളിച്ചു കൊടുക്കും.

കുറെയേറെ വേദപഠനം നടത്തിയതുകൊണ്ടോ, വായിച്ചു പഠിച്ചതു കൊണ്ടോ , കേട്ടു പഠിച്ചതുകൊണ്ടോ , അതീവ ബുദ്ധിമാനായതുകൊണ്ടോ ഒന്നും ഈ ആത്മജ്ഞാനം ലഭിക്കുകയില്ല. അതു ലഭിക്കണം എങ്കില്‍ ഒരു തപസ്യയായി തന്നെ ജീവിതം മാറ്റണം തന്റെ ജീവിതത്തിന്റെ ആത്യന്തികലക്ഷ്യം ആത്മജ്ഞാനപ്രാപ്തിയാണ്‌ എന്ന്‌ നിശ്ചയിക്കണം. അതിനെ ഒരു തപസായി അനുഷ്ഠിക്കണം. അതിനെ സ്വയം വരിച്ചാല്‍ അത്‌ നമുക്ക്‌ അതിന്റെ മറനീക്കി പ്രത്യക്ഷമാകും.
പക്ഷെ അതിനും ചില കടമ്പകളൊക്കെയുണ്ട്‌

"നാവിരതോ ദുശ്ചരിതാല്‍
നാശാന്തോ നാസമാഹിതഃ
നാശാന്തമനസോ വാപി
പ്രജ്ഞാനേനൈനമാപ്‌നുയാത്‌"

ദുരാചാരങ്ങളില്‍ നിന്നും പിന്തിരിയാത്തവനും, ഇന്ദ്രിയപ്രലോഭനങ്ങള്‍ക്ക്‌ വശംവദനായവനും, മനസ്സിന്‌ ഏകാഗ്രത ഇല്ലാത്തവനും, ഹൃദയചാഞ്ചല്യമുള്ളവനും ഒന്നും ആത്മാവ്നെ സാക്ഷാല്‍കരിക്കുവാന്‍ സാധിക്കുകയില്ല.

പരോക്ഷജ്ഞാനം അപരോക്ഷജ്ഞാനം എന്നിങ്ങനെ രണ്ടു തരത്തില്‍ ജ്ഞാനമുണ്ട്‌.
സിദ്ധാന്തപരമായ ജ്ഞാനം പരോക്ഷജ്ഞാനമാണ്‌. നീന്തലിനെ കുറിച്ചുള്ള വളരെ പ്രസിദ്ധമായ പുസ്തകങ്ങള്‍ നോക്കി വായിച്ചു പഠിച്ച്‌ എത്ര പരീക്ഷകള്‍ പാസായാലും വെള്ളത്തില്‍ ചാടിയാല്‍ പൊങ്ങി കിടക്കണം എങ്കില്‍ അതുമാത്രം പോരാ - പിന്നെയോ അനുഭവം കൂടി വേണം.
എന്നു പറഞ്ഞതുപോലെ അനുഭവം ആണ്‌ അപരോക്ഷജ്ഞാനം, അതില്ലാതെ ആത്മജ്ഞാനം ഇല്ല. അത്‌ വേണം എങ്കില്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ നിര്‍ബന്ധവും ആണ്‌.